ക്രിസ്ത്യാനി ആയതു കൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതിനോട് എനിക്ക് അതൃപ്തിയുണ്ട്: ടൊവീനോ തോമസ്

യുവനടന്‍ ടൊവീനോ തോമസിന് പുതിയ ചിത്രങ്ങളുടെ ചാകരയാണ്. അടുത്തടുത്ത് മൂന്ന് ചിത്രങ്ങളാണ് ടൊവീനോയുടേതായി പുറത്തിറങ്ങിയത്. ലൂക്കാ ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. മൊത്തത്തില്‍ തിരക്കില്‍ നിന്ന് തിരക്കിലേക്ക് നീങ്ങുകയാണ് ടൊവീനോ. വന്‍ ആരാധകവൃന്ദമുള്ള ടൊവീനോയെ “ഇച്ചായാ” എന്നാണ് ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഈ വിളിയിലുള്ള തന്റെ അതൃപ്തി തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവീനോ.

“ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതു കൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്നാണ്. സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ആ ഒരു കണ്ണു കൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്.”

“ഇച്ചായന്‍ എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ഓക്കെയാണ്. പക്ഷേ മുസ്ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം. ടൊവിനോ എന്നു വിളിക്കാം. അല്ലെങ്കില്‍ ടൊവി എന്നും വിളിക്കാം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ടൊവീനോ പറഞ്ഞു.