കാരവാനില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്, ടാങ്ക് പൊട്ടി വെള്ളം ലീക്ക് ആയപ്പോള്‍ ഇനിയെന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു: ടൊവിനോ

‘2018’ സിനിമയ്ക്ക് കിട്ടുന്ന പൊസിറ്റീവ് റെസ്‌പോണ്‍സ് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. പലതവണ മുടങ്ങി പോകുമായിരുന്ന ഒരു സിനിമയാണിത്. ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം തരണം ചെയ്താണ് സിനിമ പൂര്‍ത്തിയാക്കിയത് എന്നാണ് ടൊവിനോ പറയുന്നത്.

2018 സിനിമയുടെ സെലിബ്രിറ്റി ഷോയ്ക്ക് ശേഷമാണ് ടൊവിനോ സംസാരിച്ചത്. പലതവണ മുടങ്ങി പോകുമായിരുന്ന ഒരു സിനിമയാണിത്. ഇപ്പോള്‍ ഈ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ജൂഡ് ഏട്ടന് കൊടുക്കുകയാണ്. കാരണം പുള്ളി ഈ സിനിമ ചെയ്തത് എങ്ങനെയാണെന്ന് അറിയാം. അതിന്റെ റിസല്‍ട്ട് ആണിത്.

ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ച് ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്. അത് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ഇത്തരത്തില്‍ സെറ്റിട്ട് ഒരു സിനിമ ആദ്യമായി ചെയ്യുന്നത് കൊണ്ട് ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായിരുന്നു. ടാങ്ക് പൊട്ടി വെള്ളം ലീക്ക് ആയി, ഇനി എന്ന് ഷൂട്ട് ചെയ്യാന്‍ പറ്റും എന്നറിയാത്ത അവസ്ഥ.

എല്ലാവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ അങ്ങനെ പ്രതിസന്ധികള്‍. എല്ലാം കഴിഞ്ഞിട്ട് ഈ സിനിമ ഇങ്ങനെ കാണുമ്പോള്‍ സന്തോഷം കൊണ്ട് മനസ് നിറഞ്ഞിരിക്കുകയാണ്. എല്ലാവരും തരുന്ന ഈ സ്‌നേഹത്തിനും സ്വീകരണത്തിനും ഞങ്ങളുടെ എല്ലാവരുടെയും ഭാഗത്ത് നിന്നും നന്ദി പറയുകയാണ്.

സിനിമയ്ക്ക് ഇത്തരമൊരു റെസ്‌പോണ്‍സ് കിട്ടുമ്പോള്‍ വലിയ സന്തോഷമുണ്ട്. 100 ശതമാനം പോസിറ്റീവ് റിപ്പോര്‍ട്ട്, ഈ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഞാന്‍ ഒരു സിനിമയിലും കണ്ടിട്ടില്ല. ഒരുപക്ഷേ ഇത് ഓരോ മലയാളിയുടെയും സിനിമ ആയതു കൊണ്ടായിരിക്കും ഇത്രയും സ്വീകരണം ലഭിക്കുന്നത് എന്നാണ് ടൊവിനോ പറയുന്നത്.