സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളം, ആന്റണി പെരുമ്പാവൂരിന് പൊലീസ് ലിസ്റ്റ് കൊടുത്തിട്ടുണ്ട്: ടിനി ടോം

സിനിമാ മേഖലയില്‍ മയക്കുമരുന്നുപയോഗമില്ലെന്ന് പറഞ്ഞാല്‍ അത് പച്ചക്കള്ളമായിരിക്കുമെന്ന് നടന്‍ ടിനി ടോം. പൊലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കൈയില്‍ ഇത്തരക്കാരുടെ ഫുള്‍ ലിസ്റ്റുണ്ടെന്ന് ടിനി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ആന്റണി പെരുമ്പാവൂരിന് പൊലീസ് ഇന്‍ഫര്‍മേഷന്‍ കൊടുത്തിട്ടുണ്ട്. അവരുടെ കയ്യില്‍ ഫുള്‍ ലിസ്റ്റുണ്ട്. ആരൊക്കെ, എന്തൊക്കെയാണെന്നുള്ളത്. ഒരാളെ പിടിച്ചാല്‍ എല്ലാവരുടെയും പേര് കിട്ടും. അങ്ങനെ നില്‍ക്കുകയാണ്. പക്ഷേ കലാകാരന്മാരോടുള്ള ഇഷ്ടമാവാം അല്ലെങ്കില്‍ ലൊക്കേഷനില്‍ കംപ്ലീറ്റ് റെയ്ഡ് മാത്രമായിരിക്കും.

നമുക്കൊന്നും പിന്നെ ഒരിക്കലും സ്വസ്ഥമായി ഇരിക്കാന്‍ സാധിക്കില്ല. സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുകയാണെങ്കില്‍, ഞാന്‍ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമത്. പൊലീസിന്റെ സ്‌ക്വാഡിനൊപ്പം, യോദ്ധാവ് എന്ന് പറയുന്ന അംബാസിഡറായി വര്‍ക്ക് ചെയ്യുന്ന ആളാണ് ഞാന്‍. അവര്‍ എന്റെയടുത്ത് വന്നിട്ട് കൃത്യമായ വിവരം നല്‍കിയിട്ടുണ്ട്.

ഈ സ്‌ക്വാഡിലുള്ള ആള്‍ സിനിമയിലുള്ളയാളാണ്. ഇവര്‍ ഓപ്പറേഷന്‍ തുടങ്ങുകയാണെങ്കില്‍ പലരും കുടുങ്ങും. അവര്‍ പിടിച്ചാലും പിടിച്ചില്ലെങ്കിലും ജീവിതം കൈവിട്ട് കളയരുത്. അപ്പനെയും അമ്മയേയുമൊക്കെ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.’- ടിനി ടോം കൂട്ടിച്ചേര്‍ത്തു.