തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നടി കയാദു ലോഹർ. സമൂഹമാധ്യമങ്ങളിലൂടെയാണ് കയാദു വാർത്തകളോട് പ്രതികരിച്ചത്. കരൂർ ദുരന്തത്തിൽ കയാദുവിൻ്റെ അടുത്ത സുഹൃത്ത് മരിച്ചെന്നും തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയയെ കയാദു രൂക്ഷമായി വിമർശിച്ചെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതൊക്കെയും വ്യാജമാണെന്ന് കയാദു ലോഹർ വ്യക്തമാക്കി.
“എന്റെ പേരിൽ പ്രചരിക്കുന്ന ട്വിറ്റർ അക്കൗണ്ട് എന്റേതല്ല. എനിക്ക് അതുമായി യാതൊരു ബന്ധവുമില്ല. ഇപ്പോൾ പ്രചരിക്കുന്നത് എന്റെ പ്രസ്താവനയുമല്ല. കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടുള്ള അനുശോചനം അറിയിക്കുന്നു. കരൂരിൽ എനിക്ക് സുഹൃത്തുക്കളൊന്നുമില്ലെന്നും എൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ഞാൻ വ്യക്‌തമാക്കുന്നു. ദയവായി ഈ തെറ്റായ വിവരങ്ങൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പം എന്റെ പ്രാർഥയുണ്ടെന്ന് ഒരിക്കൽക്കൂടി അറിയിക്കുന്നു.’- കയാദു എക്സിൽ കുറിച്ചു.
കരൂർ ദുരന്തത്തിൽ കയാദു ലോഹറിൻ്റെ പ്രതികരണം എന്ന തരത്തിലായിരുന്നു പോസ്‌റ്റ് പ്രചരിക്കപ്പെട്ടത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കയാദുവും ടിവികെ പാർട്ടിയുടെ പതാകയും പോസ്റ്റിലുണ്ടായിരുന്നു. “കരൂരിൽ ജീവൻ നഷ്‌ടമായവർക്കും അവരുടെ കുടുംബത്തിനും എൻ്റെ അനുശോചനം അറിയിക്കുന്നു. കരൂർ റാലിയിൽ വച്ച് എൻ്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളെ നഷ്ടമായി. വിജയ്, നിങ്ങളുടെ സ്‌റ്റാർഡം വളർത്താനുള്ള വസ്തുക്കളല്ല ജനങ്ങൾ. ഇനിയും എത്ര ജീവൻ പോയാലാണ് നിങ്ങളുടെ വിശപ്പ് അടങ്ങുക” എന്ന് കയാദു ലോഹർ പറഞ്ഞതായും പോസ്റ്റിലുണ്ടായിരുന്നു. വ്യാജ പ്രചരണം വൈറലായതിന് പിന്നാലെയാണ് കയാദു തന്നെ രംഗത്തെത്തിയത്.







