അവര്‍ക്ക് ആവശ്യം എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ്; എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടിയിലേക്ക് വിളിച്ചു; പോയില്ല, കാരണം വിശദീകരിച്ച് തിരക്കഥാകൃത്ത്

‘ജന ഗണ മന’യുടെ റിലീസ് ചെയ്തതിന് ശേഷം എസ് ഡി പി ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ച അനുഭവം പങ്കുവച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എസ് ഡി പി ഐയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്ന് ഷാരിസ് പറഞ്ഞു.

തന്നെ വിളിച്ച രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷാരിസിന്റെ വാക്കുകള്‍

എന്റെ ആദ്യത്തെ വേദിയല്ല ഇത്. ‘ജന ഗണ മന’ റിലീസ് ചെയ്തതിന് ശേഷം എസ് ഡി പി ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചു. ഞാന്‍ വരില്ലെന്ന് പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ഞാന്‍ ചോദിച്ചു.

അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ് എന്നാണ്. ഞാന്‍ മനസിലാക്കിയ കാര്യം അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു. ഇങ്ങനെയൊരു സിനിമയാണോ ചെയ്തതെന്ന് ഞാന്‍ ഓര്‍ത്തു.