'ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ല'; നടിക്കൊപ്പം അഭിനയിക്കരുതെന്ന് സമ്മര്‍ദ്ദം ഉണ്ടായതായി കുഞ്ചാക്കോ ബോബന്‍

മഞ്ജു വാര്യരുടെ തിരിച്ചു വരവ് അടയാളപ്പെടുത്തിയ സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യൂ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായകനായത്. മഞ്ജുവിനൊപ്പം ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ തുറന്നു പറയുന്നത്.

റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ സംസാരിച്ചത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യൂ. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും.

മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്. പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല.

താനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നു.

അതിന് ശേഷം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ”ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് അവരോട് സംസാരിക്കുക” എന്നാണ് താന്‍ പറഞ്ഞത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും താന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നതായാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.