എന്റെ ഗുരു; പ്രതാപ് പോത്തനെ കുറിച്ച് തെസ്‌നി ഖാന്‍

അഭിനയ രംഗത്ത് തനിക്ക് ഗുരുസ്ഥാനീയനായിരുന്നു പ്രതാപ് പോത്തനെന്ന് തെസ്‌നി ഖാന്‍. ആദ്യം അഭിനയിച്ച സിനിമയുടെ സംവിധായകന്‍ വിട പറയുക എന്നത് ഏതൊരു അഭിനേതാവിനും വേദന നല്‍കുന്ന അനുഭവം തന്നെയാണെന്നും തെസ്‌നി ഖാന്‍ പറഞ്ഞു.

തെസ്‌നിയുടെ വാക്കുകള്‍

ഞാന്‍ ഒരുപാട് ഒരുപാട് സങ്കടത്തിലാണ് ഈ ഒരു ദിവസം. മലയാള സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിന് കാരണമായ ചിത്രമാണ് ഡെയ്‌സി എന്ന ചിത്രം. 1988 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ശ്രീ പ്രതാപ് പോത്തന്‍ ആയിരുന്നു. എന്റെ ആദ്യ സംവിധായകനാണ്.

അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ എനിക്ക് പറഞ്ഞു തന്ന എന്റെ ഗുരുനാഥനാണ്. തോംസണ്‍ ബാബുവും പ്രതാപ് പോത്തനും ആണ് എന്ന് ആദ്യമായിട്ട് ഡേയ്‌സിലേക്ക് സെലക്ട് ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്.25 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും സാറിനൊപ്പം ഒരു സിനിമ ചെയ്തു അദ്ദേഹത്തിന്റെ മരുമകളായി. പിന്നെ എനിക്ക് അദ്ദേഹത്തെ കാണാന്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ല.

നമ്മുടെ ആദ്യത്തെ സിനിമയുടെ സംവിധായകന്‍ നമ്മളെ വിട്ടു പോവുക എന്നു പറയുന്നത് ഏതൊരാള്‍ക്കും വേദന നല്‍കുന്ന അനുഭവം തന്നെയാണ്. അച്ഛനും അമ്മയ്ക്കും ഗുരുവിനും ഒപ്പം ആണ് നമ്മള്‍ നമ്മുടെ ആദ്യത്തെ സംവിധായകനെ കാണുന്നത്. സിനിമ എന്താണെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടത് നമുക്ക് പറഞ്ഞു തരുന്ന ആളാണ് ആദ്യ സംവിധായകന്‍.

എന്റെ ഗുരു തന്നെയാണ് അത്. ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു സങ്കടം തന്നെയാണ് എനിക്ക് ഇത്. ഈ അവസരത്തില്‍ ഞാന്‍ സാറിന്റെ ആത്മാവിന് നിത്യാജ്ഞലി നേരുകയാണ്. സ്വര്‍ഗ്ഗത്തിലേക്ക് സാറിനന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.