'തെളിവിലെ നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കണം എന്നതിന് ഒറ്റ ഉത്തരമേ എനിക്ക് ഉണ്ടായിരുന്നുള്ളു'

എം.എ നിഷാദ് സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ തെളിവ് റിലീസിന് തയ്യാറെടുക്കുകയാണ്. ലാല്‍സലാം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് ലാലാണ്. തെളിവിലെ നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കണം എന്നതിന് ലാല്‍ എന്ന ഒറ്റ ഉത്തരമേ തനിക്ക് ഉണ്ടായിരുന്നുള്ളു എന്നാണ് നിഷാദ് പറയുന്നത്.

“ഞാനും ,ലാല്‍ ചേട്ടനുമായി വളരെ വലിയ ആത്മബന്ധമാണുളളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ക്കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഇദ്ദേഹത്തേ കാണുന്നത്. കലാഭവന്റെ മിമിക്‌സ് പരേഡ് എന്ന പരിപാടിയില്‍ ലാലാണ് പ്രേംനസീറിനെ അവതരിപ്പിച്ചത്. പിന്നീട് സിദ്ദീക്കുമായി ചേര്‍ന്ന് സംവിധായകനായി. സിദ്ദീക്ക്-ലാല്‍ ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചത് ഒരുപാട് നല്ല സിനിമകളായിരുന്നു. റാംജി റാവു സ്പീക്കിംഗില്‍ തുടങ്ങി ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍ അങ്ങനെ കൂറേയേറെ ഹിറ്റ് സിനിമകള്‍.”

“നടനായി ജയരാജിന്റെ സിനിമയിലൂടെ അരങ്ങേറ്റം. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കി. കാമ്പുളള കഥാപാത്രങ്ങള്‍ക്ക് തന്മയത്തോടെ അവതരിപ്പിച്ചു. തെളിവിലെ നായക കഥാപാത്രത്തെ ആര് അവതരിപ്പിക്കണം എന്ന ചോദ്യത്തിന് എനിക്ക് ഒറ്റ ഉത്തരം മാത്രം- ലാല്‍. തെളിവ് എന്ന നമ്മുടെ സിനിമയില്‍, എന്ന കഥാപാത്രത്തിന് ആത്മാവും,ജീവനും നല്‍കി ലാല്‍.” ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് നിഷാദ് കുറിച്ചു.

ഇഥിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എം. ജയച്ചന്ദ്രന്‍ പശ്ചാത്തല സംഗീതവും കല്ലറ ഗോപന്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. കെ. ജയകുമാര്‍, പ്രഭാ വര്‍മ എന്നിവരാണ് തെളിവിലെ ഗാനങ്ങള്‍ രചിച്ചത്. നിഖില്‍ എസ്. പ്രവീണ്‍ ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. ഒക്റ്റോബര്‍ 18ന് തിയേറ്ററുകളിലെത്തും.