സിനിമാജീവിതത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം അതാണ്; പക്ഷേ മമ്മൂട്ടിയുടെ സ്‌നേഹം എങ്ങനെ നിരസിക്കാനാവും: മധു

1962 ലാണ് മധു മൂടുപടമെന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍ മധുവും മമ്മൂട്ടിയെ കുറിച്ച് സംസാരിച്ചിരുന്നു. സിനിമകളില്‍ നിന്ന് മാറി നിന്ന താന്‍ വണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചത് മമ്മൂട്ടി വിളിച്ചത് കൊണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞത്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഇത്.

വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതു തന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും. അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നി,’

ആ വിശ്രമജീവിതം എന്നെ കുറച്ചു മടിയനാക്കിയോ എന്നൊരു സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് പ്രത്യേക താത്പര്യം തോന്നാത്തതുകൊണ്ടാണോ എന്നും അറിയില്ല, അഭിനയത്തോട് എനിക്കിപ്പോള്‍ കൊതിയില്ല. കോവിഡിനുമുന്‍പ് മമ്മൂട്ടി വീട്ടില്‍ വന്നിരുന്നു. ‘വണ്‍’ എന്ന സിനിമയില്‍ ഒരൊറ്റ സീനില്‍ അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി വേഷമിടണം എന്ന് പറഞ്ഞു,’

‘മമ്മൂട്ടിയെപ്പോലെ വലിയൊരു കലാകാരന്റെ സ്നേഹം എങ്ങനെ നിരസിക്കാനാവും. എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാന്‍ താമസിക്കുന്ന കണ്ണമ്മൂലയിലെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍വെച്ചായിരുന്നു ഷൂട്ടിങ്.