'പെന്തകോസ്ത പാസ്റ്ററന്മാരും അവരെ സപ്പോര്‍ട്ട് ചെയ്യുന്ന കോമാളികളും പ്രതിഷേധിച്ചു വെറുപ്പിക്കല്ലേ , ഇതൊരു അപേക്ഷയാണ്'

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സിനെ പ്രശംസിച്ച് നടനും നിര്‍മ്മാതാവുമായ തമ്പി ആന്റണി. ട്രാന്‍സ് വെറും ഒരു സിനിമയല്ലെന്നും എല്ലാ അന്ധവിശ്വാസികളും കണ്ടറിയേണ്ടതാണെന്നും മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും തമ്പി ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം…

ട്രാന്‍സിന് ഒരാസ്വാദനം

ട്രാന്‍സ് വെറും ഒരു സിനിമയല്ല. എല്ലാ അന്ധവിശ്വസികളും കാണേണ്ടതാണ് കണ്ടറിയേണ്ടതാണ്. മതത്തിലൂടെ രോഗം മാറുമെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണ് . ക്രിസ്ത്യന്‍ പാസ്റ്റര്‍മാരുടെ പശ്ചാത്തലം ഈ കഥയ്ക്ക് തിരഞ്ഞെടുത്തതും യുക്തിപൂര്‍വമാണ്. മറ്റു മതങ്ങളാണ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനെ ഒരു സിനിമ വെളിച്ചം കാണില്ലായിരുന്നു. തിരക്കഥ എഴുതിയത് വിന്‍സെന്റ് വടക്കാനാണ് എന്നത് ക്രിസ്ത്യാനികള്‍ മറക്കേണ്ട കേട്ടോ. പാസ്റ്ററായി വരുന്ന ഇതിലെ നായകന്‍ വിനു പ്രസാദ് നിരീശ്വരനാണ്.

ഒരു മോട്ടിവേഷണല്‍ പ്രാസംഗികനായിരുന്ന വിനു പ്രസാദിനെ തീവ്രപരിശീലനത്തിലൂടെ പാസ്റ്റര്‍ ഫാദര്‍ ജോഷ്വ കാള്‍ട്ടന്‍ ആക്കുകയാണ്. മറ്റൊരു ആള്‍ദൈവത്തെ ഉണ്ടാക്കി വിശ്വാസികളില്‍നിന്നും പണം അടിച്ചെടുക്കാനുള്ള ഒരു അടവായിരുന്നു അത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരും വിശ്വസികളല്ല, കച്ചവടക്കാരാണ്. ഗൗതം മേനോനും ചെമ്പന്‍വിനോദും ദിലീഷ് പോത്തനും ആ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ട്.

അവര്‍ക്കു കലക്ഷനിലാണ് ശ്രദ്ധ .ഇതുതന്നെയല്ലേ എല്ലാ മതത്തിലും സംഭവിക്കുന്നത്. അവിശ്വസികളുടെ സംഘടനകള്‍ അന്ധവിശ്വസികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഇനി ക്രിസ്ത്യാനികളെ കളിയാക്കിയെന്നും പറഞ്ഞുകൊണ്ട് കുരു പൊട്ടുന്നവരോടൊരു ചോദ്യം. മറ്റു ഏതു മതം തിരഞ്ഞെടുത്താലാണ് ഇങ്ങനെ നാടകീയമായ ഒരു സിനിമ പുറത്തിറക്കാന്‍ പറ്റുക. മാത്രമല്ല ഇത്രയധികം സ്റ്റേജ് ഡ്രാമയും മെലോഡ്രാമയും കോമഡിയും വേറെ ഏതെങ്കിലും മതത്തില്‍ ഉണ്ടോ. കത്തോലിക്കര്‍ക്ക് കുറച്ചു കുറവുണ്ടായിരുന്നെങ്കിലും പോട്ടയിലൂടെയും ധ്യാനകേന്ദ്രങ്ങളിലൂടെയും അവര്‍ അതുകൂടി പരിഹരിക്കുന്നുണ്ട്. മറ്റു മതക്കാരും അവരുടെ വലയില്‍ വീഴുന്നുണ്ട് എന്നാണു കേട്ടത് .

കെട്ടിപ്പിടുത്തം മറ്റൊരു പറ്റിക്കലാണെങ്കിലും ഒരു സിനിമയ്ക്കു പറ്റിയ സ്റ്റേജ് കോമഡി കിട്ടാഞ്ഞിട്ടായിരിക്കണം അവരെ ഒഴിവാക്കിയത്. രോഗശാന്തി ഉണ്ടെന്നു അവര്‍ പറയുന്നില്ലെങ്കിലും അവിടെപോകുന്നവര്‍ക്കു വെറും ശാന്തി കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്. മറ്റു മതക്കാരും ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ഇങ്ങനെയുള്ള സ്റ്റേജ് ഷോകള്‍ നടുത്തുന്നുണ്ടെന്നുള്ളതൊന്നും മറച്ചുവയ്ക്കുന്നില്ല. കാരണം എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണല്ലോ.

ഇനിയെങ്കിലും പെന്തകോസ്ത്ത് പാസ്റ്റര്‍മാരും അവരെ സപ്പോര്‍ട്ട് ചെയുന്ന കോമാളികളും യൂട്യൂബില്‍ കയറി പ്രതിഷേധിച്ചു വെറുപ്പിക്കല്ലേ , ഇതൊരപേക്ഷയാണ്.

സ്ത്രീകളോടൊരപേക്ഷ, ഇനിയെങ്കിലും പാപമോചനത്തിനായി ആചാരങ്ങളുടെ പേരില്‍ ഉദ്ധിഷ്ട കാര്യം സാധിക്കാന്‍, പുണ്യസ്ഥലങ്ങളിലേക്കു ഭര്‍ത്താവിനെയും കുട്ടികളെയും നിര്‍ബന്ധിച്ചു വിടരുത്. പള്ളികളും അമ്പലങ്ങളും നിങ്ങള്‍ അശുദ്ധമാക്കുമെന്നുപറഞ്ഞു പറ്റിക്കുന്ന അവിശ്വാസികളായ ആണുങ്ങളെയും പൂജാരികളെയും വിശ്വസിക്കരുത്.

കാരണം നിങ്ങളാണ് ഇന്ന് ഏറ്റവും അധികം വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപെടുന്നവര്‍. അതിനു നിങ്ങള്‍ സൗകര്യപൂര്‍വം നിന്നുകൊടുക്കുകയാണ് ചെയ്യുന്നത് . നിങ്ങളാരും നിങ്ങളുടെ മതക്കാരോട് ഞങ്ങള്‍ക്ക് അച്ഛനാകണം പൂചാരിയാകണം മുല്ലാക്കയാകണം എന്നൊന്നും ആവശ്യപെടുന്നുപോലുമില്ല.

ഉപബോധ മനസ്സില്‍ സ്വയം പുരുഷന്മാരുടെ അടിമത്വം ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍ എന്നാണു അവരുടെ വസ്ത്രധാരണകളില്‍നിന്നുപോലും മനസ്സിലാകുന്നത്.

സ്ത്രീകള്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരില്‍ ചൂഷണം ചെയ്യപ്പെടുന്ന എല്ലാവരും അവര്‍ ഏതു മതത്തില്‍പെട്ടവരാണെങ്കിലും കാണേണ്ട സിനിമയാണ് ട്രാന്‍സ്.

ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു. ഒരു ദേശീയ അവാര്‍ഡോ രാജ്യാന്തര അവാര്‍ഡോ കിട്ടിയാല്‍ അത്ഭുതപ്പെടാനൊന്നുമില്ല . നസ്രിയയുടെ എസ്തറും സൗബിന്റെ മാത്യൂസും വ്യത്യസ്തത പുലര്‍ത്തുന്നു. എന്നാലും മിസ്‌കാസ്റ്റിങ് ആയിപോയോ എന്നൊരു സംശയമുണ്ട് . വിനായകന്‍, പാസ്റ്ററിനോട് മാത്രം ക്ഷമിക്കുന്നത് ഒരു വിരോധാഭാസമായി തോന്നി.

എന്തായാലും ആദ്യപകുതിയിലെ പിരിമുറുക്കം രണ്ടാംപകുതിയില്‍ ഇല്ലാതെപോയി. രണ്ടാം പകുതിയിലെ ആവശ്യമില്ലാത്ത മെലോഡ്രാമകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ രണ്ടു മണിക്കൂര്‍ അമ്പതു മിനിട്ടെന്നുള്ളത് രണ്ടര മണിക്കൂറില്‍ ഒതുക്കാമായിരുന്നു. എങ്കില്‍ ഇതൊരു ഗംഭീര സിനിമയാകുമായിരുന്നു. മൂന്നു വര്‍ഷങ്ങള്‍കൊണ്ട് കോടികള്‍ മുടക്കി എടുക്കുമ്പോള്‍ അതൊക്കെ ശ്രദ്ധിക്കണമായിരുന്നു. ഇന്ന് സമയത്തിനാണ് ഏറ്റവും കൂടുതല്‍ വില. പല നല്ല സിനിമകളുടെയും പരാജയകാരണം അനാവശ്യമായ വലിച്ചുനീട്ടലാണ് . രണ്ടു മണിക്കൂറില്‍ കൂടുതല്‍ ഒരു സിനിമക്കും ആവശ്യമില്ല എന്നാണു എനിക്കും തോന്നിയിട്ടുള്ളത്.

എന്നാലും സമയമുണ്ടാക്കി കണ്ടിരിക്കേണ്ട സിനിമാതന്നെയാണ് ട്രാന്‍സ്. എല്ലാ കലാകാരന്മാര്‍ക്കും സാംസ്‌കാരികനായകന്മാരാക്കും സമൂഹത്തോട് പ്രതിബദ്ധതയുണ്ട് . ജനങ്ങള്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായ സിനിമയ്ക്ക് മാത്രമേ ഇങ്ങനെയുള്ള നല്ല സന്ദേശങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കാന്‍ കഴിയുകയുള്ളു . അത് നിര്‍വഹിക്കേണ്ടത്

കലാകാരന്മാര്‍തന്നെ എന്നതില്‍ സംശയമില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും അവരവരുടെ ജോലി ഭംഗിയായി നിര്‍വഹിച്ചു അഭിനന്ദനങ്ങള്‍.