'ആര്‍ക്കും ഫ്രീയായി കൊടുക്കാന്‍ പറ്റില്ല, ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേ പറ്റൂ'; 'കാന്താര'പാട്ട് വിവാദത്തില്‍ തൈക്കുടം ബ്രിഡ്ജ്

‘കാന്താര’ പാട്ട് വിവാദത്തില്‍ പ്രതികരിച്ച് തൈക്കുടം ബ്രിഡ്ജ്. തങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തു വിട്ടത്. ആ പാട്ടാണ് ‘വരാഹ രൂപത്തിന് പ്രചോദനം. എന്നാല്‍ തങ്ങള്‍ക്ക് ക്രെഡിറ്റ് തന്നിട്ടില്ല. നഷ്ടപരിഹാരവും ക്രെഡിറ്റ് തന്നേ പറ്റൂ. അതിന് നിയമപരമായി നീങ്ങും എന്നാണ് തൈക്കടം ബ്രിഡ്ജ് പറയുന്നത്.

നവരസം പാട്ടാണ് വരാഹ രൂപത്തിന് പ്രചോദനം. പക്ഷേ തങ്ങളോട് അത് പറയുകയോ ലൈസന്‍സ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് പാട്ട് റിലീസ് ചെയ്തത്. ഇതിനെതിരെ ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടും കാന്താരയുടെ ഓഫീഷ്യല്‍ പേജിനകത്ത് പോലും നമുക്ക് ക്രെഡിറ്റ് തന്നിട്ടില്ല.

കന്നഡ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഗീത സംവിധായകന്‍ അജനീഷ് അക്കാര്യം റിജക്ട് ചെയ്തിട്ടുണ്ട്. നമ്മള്‍ റൈറ്റ്‌സ് കൊടുത്തിട്ടാണ് അവര്‍ പാട്ട് ഇറക്കിയത് എന്നാണ് എല്ലാവരും വിചാരിച്ചത്. കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നു.

നിലവില്‍ തങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്. തങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണ് ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ല. അതുകൊണ്ട് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം എന്നാണ് ഒരു മാധ്യമത്തോട് തൈക്കുടം ബ്രിഡ്ജ് പ്രതികരിക്കുന്നത്.