എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം, ഇനി ആ പണം രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കാം: ഒമര്‍ ലുലു

പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിനെ പിന്തുണച്ച് സംവിധായകന്‍ ഒമര്‍ ലുലു. എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം എന്നാണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നഷ്ടത്തില്‍ ഉളള പൊതുമേഖല സ്ഥാപനങ്ങള്‍ കൈമാറുന്നത് തന്നെയാ നല്ലത്. ബിസിനസും ഭരണവും രണ്ടും രണ്ടാണെന്നും ഒമര്‍ പറയുന്നു.

”എയര്‍ ഇന്ത്യ ടാറ്റക്ക് കൈമാറിയത് വളരെ നല്ല കാര്യം. നഷ്ടത്തില്‍ ഉളള പൊതുമേഖല സ്ഥാപനങ്ങള്‍ കൈമാറുന്നത് തന്നെയാ നല്ലത് ബിസിനസ്സും ഭരണവും രണ്ടും രണ്ടാണ്. കോടികള്‍ മാസം തോറും നഷ്ടം വരുന്ന എയര്‍ ഇന്ത്യക്ക് വേണ്ടി ഇതുവരെ ചിലവാക്കിയത് നമ്മള്‍ എല്ലാവരും അടച്ച നികുതി പണമാണ് ഇനി ആ പണം നമ്മുടെ രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കാം” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ”വിവരക്കേട് പറയാതിരിക്കൂ, പൊതുജന സേവനം കൂടിയാണ് എയര്‍ ഇന്ത്യ ലാഭ നഷ്ട കണക്കുകള്‍ മാത്രം നോക്കി റൂട്ട് ചാര്‍ട്ട് ചെയ്യും. ടാറ്റാ അപ്പോള്‍ പല സെക്ടറുകളും അവസാനിപ്പിക്കും (കേരളത്തിലെ ഉള്‍പ്പെടെ) അപ്പോള്‍ കിടന്ന് മോങ്ങരുത്” എന്നാണ് ഒരു കമന്റ്.

”ബാക്കിയുള്ള സ്വകാര്യ വിമാന കമ്പനികള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നത് നഷ്ടം സഹിച്ചാണോ” എന്നാണ് ഇതിന് മറുപടിയായി ഒമര്‍ കുറിച്ചിരിക്കുന്നത്. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ തുടക്കം കുറിച്ച വിമാനക്കമ്പനിയെ 1953ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു മേഖല കമ്പനിയാക്കിയത്.

പ്രധാന എതിരാളിയായ സ്പൈസ് ജെറ്റിനെ പിന്തള്ളിയാണ് ടാറ്റ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. എഴുപതിനായിരം കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്കുള്ളത്. നഷ്ടക്കണക്ക് ഉയര്‍ന്നതോടെ 2017ല്‍ തന്നെ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 2020 ഡിസംബറിലാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്.