ഇത് ഉപയോഗശൂന്യം, ചവറ്റുകൊട്ടയില്‍ കളയേണ്ട വസ്തു..; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് തനുശ്രീ ദത്ത

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ രൂക്ഷമായി വിമര്‍ശിച്ച് നടി തനുശ്രീ ദത്ത. ഒരു ഉപകാരവുമില്ലാത്ത റിപ്പോര്‍ട്ടാണിത് എന്നാണ് തനുശ്രീ ദത്ത പറയുന്നത്. ഈ കമ്മിറ്റികളെ കുറിച്ചും റിപ്പോര്‍ട്ടുകളെ കുറിച്ചും തനിക്ക് മനസിലാവുന്നില്ല എന്നാണ് ന്യൂസ് 18ന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തനുശ്രീ പറഞ്ഞത്.

അത് എല്ലാം ഉപയോഗശൂന്യമാണ് എന്നാണ് തോന്നുന്നത്. 2017ല്‍ നടന്ന ഒരു സംഭവത്തിനെ തുടര്‍ന്നുണ്ടായ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ അവര്‍ ഏഴ് വര്‍ഷം എടുത്തു എന്നാണ് തനുശ്രീ പറയുന്നത്. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ക്ക് എതിരെ രൂപീകരിച്ച വിമന്‍സ് ഗ്രീവന്‍സ് കമ്മിറ്റി എന്നറിയപ്പെട്ട കമ്മിറ്റിയെ കുറിച്ചും തനുശ്രീ ദത്ത പരാമര്‍ശിച്ചു.

ഈ പുതിയ റിപ്പോര്‍ട്ട് ശരിക്ക് എന്താണ് ഉദ്ദേശിക്കുന്നത്, പ്രതികളെ പിടികൂടി ശക്തമായ ക്രമസമാധാന സംവിധാനം ഏര്‍പ്പെടുത്തുക മാത്രമാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. ഇത്രയധികം മാര്‍ഗ നിര്‍ദേശങ്ങളുമായി വന്ന് പേജുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കിയ വിശാഖ കമ്മിറ്റിയെ കുറിച്ച് ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

പക്ഷേ അതിന് ശേഷം എന്താണ് സംഭവിച്ചത് കമ്മിറ്റികളുടെ പേരുകള്‍ മാത്രം മാറിക്കൊണ്ടിരുന്നു എന്നാണ് തനുശ്രീയുടെ പ്രതികരണം. അതേസമയം, ഇന്ത്യയിലെ മീടൂ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നടിയായിരുന്നു തനുശ്രീ ദത്ത. 2018ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്.

Read more