'മാക്ബത്ത് ലൈറ്റ്' എന്ന് പറയാം, കഥയുടെ ഒരു കാമ്പ് ഷേക്‌സ്പിയര്‍ തന്നിട്ടുണ്ട്: 'ജോജി'യെ കുറിച്ച് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍

ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ എത്തിയ “ജോജി”ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വില്യം ഷേക്സ്പിയറിന്റെ വിഖ്യാത നാടകം “മാക്ബത്തി”ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതിനെതിരെ കവി കെ. സച്ചിദാനന്ദന്‍ അടക്കം രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

ജോജിയെ “മാക്ബത്ത് ലൈറ്റ്” എന്ന് വേണമെങ്കില്‍ വിളിക്കാം എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിക്കഥാകൃത്ത് ശ്യാപുഷ്‌ക്കരന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശ്യാം പുഷ്‌ക്കരന്‍ പ്രതികരിച്ചിരിക്കുന്നത്. “”ഇത് “മാക്ബത്ത് ലൈറ്റ്” എന്ന് വേണമെങ്കില്‍ പറയാം. പോത്തന്‍ ബിരുദാനന്തര ബിരുദം ചെയ്തത് നാടകത്തിലാണ്. പുള്ളിക്ക് ഇഷ്ടമുള്ള ഒരു നാടകമാണ് മാക്ബത്ത്.””

“”ഞാന്‍ നാടകം വായിച്ചിട്ടില്ല പക്ഷേ മക്ബൂല്‍ സിനിമ കണ്ടിട്ടുണ്ട്. വിശാല്‍ സര്‍ ഗംഭീരമായി ചെയ്തിട്ടുണ്ട്, അത് മാക്ബത്ത് പ്രൊ മാക്‌സ് ആണ്. ഇത് നമ്മുടെ നാട്ടില്‍ നടക്കുന്നതുപോലെ ആക്കാന്‍ ശ്രമിച്ചു, മാക്ബത്തിന്റെ ഭാരമില്ലാതെ, വലിയ സമ്മര്‍ദം കൊടുക്കാതെ ചെയ്തതാണ്. അത് ചിലകാര്യങ്ങള്‍ ഈസി ആക്കി. കഥയുടെ ഒരു കാമ്പ് ഷേക്‌സ്പിയര്‍ തന്നിട്ടുണ്ട്”” എന്നാണ് തിരക്കഥാകൃത്തിന്റെ വാക്കുകള്‍.

അതേസമയം, ഷേക്‌സിപിയറിന്റെ മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്ന സിനിമയെന്നും ഇത് കണ്ട് ഷേക്‌സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നുമാണ് കവി സച്ചിദാനന്ദന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.