എന്തിന് ഡബ്‌ള്യു.സി.സി, പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞു കൂടെ: സ്വാസിക

സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സ്ഥലം സിനിമ മേഖലയാണെന്ന് നടി സ്വാസിക. സ്ത്രീകള്‍ക്കായി ഡബ്ല്യുസിസിയുടെ ആവശ്യം ഇല്ലെന്നും സ്വാസിക ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നടിയുടെ വാക്കുകള്‍

ഡബ്ല്യുസിസി എന്ന സംഘടനയുടെ ആവശ്യം സിനിമാമേഖലയില്‍ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.’എതിര്‍ക്കാനുള്ള ധൈര്യം നമ്മുടെ ഉള്ളില്‍ നിന്ന് വരേണ്ടതാണ്. ഡബ്ല്യുസിസിയില്‍ മാത്രമല്ല മറ്റേതൊരു സംഘടനയിലാണെങ്കിലും നമ്മള്‍ ഒരു പരാതിപ്പെട്ടാല്‍ ഉടനെ തന്നെ നീതി കിട്ടുന്നോണ്ടോ?.’

‘എങ്കില്‍പ്പിന്നെ ഡബ്ല്യുസിസി പോലൊരു സ്ഥലത്ത് എന്തിനാണ് പോയി പറയുന്നത്? പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പറഞ്ഞൂടേ… എന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് നിര്‍ബന്ധിച്ച് ഒന്നും ചെയ്യില്ല.’

‘നമ്മള്‍ ലോക്ക് ചെയ്ത മുറി നമ്മള്‍ തന്നെ തുറന്ന് കൊടുക്കാതെ മറ്റൊരാളും അതിനുള്ളിലേക്ക് കടന്നുവരില്ല. നമ്മളെ ഫോര്‍സ്ഫുള്ളി റൂമിലേക്ക് വലിച്ച് കയറ്റി ഒരാള്‍ റേപ്പ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മളോട് അവര്‍ ചോദിക്കുകയാണ് ചെയ്യുക. അതിനെ എതിര്‍ക്കാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട്.

നടിയുടെ ഈ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.