'നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം എനിക്ക് തിരിച്ച് തന്നത് മമ്മൂട്ടിയാണ്'; തന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ​ ബുദ്ധിമുട്ടിനെ കുറിച്ച് സ്വർഗ്ഗചിത്ര അപ്പച്ചൻ

നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം എനിക്ക് തിരിച്ച് തന്നത് മമ്മൂട്ടിയാണെന്ന് തുറന്ന് പറഞ്ഞ് സ്വർഗ്ഗചിത്ര അപ്പച്ചൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് തന്റെ ജീവിതത്തിൽ അനുഭവിച്ച ഏറ്റവും വലിയ​ ബുദ്ധിമുട്ടിനെക്കുറിച്ച് സ്വർഗ്ഗചിത്ര അപ്പച്ചൻ തുറന്ന് പറഞ്ഞത്.

മമ്മൂട്ടിക്കും ഫാസിലിനുമൊപ്പം ചെയ്ത ചിത്രം പരാജയമായി മാറിയിരുന്നുന്ന സമയത്ത് ജീവിതം നഷ്ടപ്പെട്ടുവെന്നാണ് താൻ കരുതിയിരുന്നത്. സിനിമ കഴിഞ്ഞ് ഒരു ദിവസം തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മമ്മൂട്ടി ഫാസിലിന്റെ വീട്ടിൽ കയറി അദ്ദേഹത്തോട് പുതിയ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞു. വിചാരിച്ചത്ര ലാഭം അപ്പച്ചന് കിട്ടില്ല. മൂന്നാല് സിനിമകൾ ഒന്നിച്ച് വന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

അദ്ദേഹം നല്ലൊരു പ്രെഡ്യൂസറാണെന്നും പറഞ്ഞാണ് അന്ന് മമ്മൂട്ടി അവിടെ നിന്നും പോയതെന്ന് സ്വർഗ്ഗചിത്ര അപ്പച്ചൻ പറഞ്ഞു. അതിന് ശേഷം അമേരിക്കയിലുള്ള ഡോക്ടർ ഓമനയുടെ ഒരു ചെറുകഥ അവരോട് സംസാരിച്ച് വാങ്ങി ഫാസിലെഴുതി താൻ നിർമ്മിച്ച ചിത്രമായിരുന്നു മണിവത്തൂരിലെ ആയിരം ശിവരാത്രികൾ.

സുഹാസിനിയായിരുന്നു ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തിയത്. നല്ല നിലയിൽ തിയേറ്ററുകളിൽ ഓടിയ ചിത്രത്തിന് വിചാരിച്ചതിൽ കൂടുതൽ ലാഭം കിട്ടുകയും ചെയ്തു. അന്ന് മമ്മൂട്ടി എടുത്ത തീരുമാനം കൊണ്ടാണ് താൻ രക്ഷ പെട്ടതെന്നും അപ്പച്ചൻ കൂട്ടിച്ചേർത്തു