'ആദ്യം അഞ്ഞൂറാൻ അടുത്തുമില്ല .. അച്ചാമ്മയെ ബോധിച്ചതുമില്ല ..'; സ്വർഗ്ഗ ചിത്ര അപ്പച്ചൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഗോഡ് ഫാദർ. ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച്  നിർമ്മാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ചിത്രത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്തത് തിലകനെയാണ്. അന്നേ അദ്ദേഹത്തിന് അത്യാവശ്യം പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന് അച്ചാ എന്ന് വിളിക്കാൻ പറ്റിയ ഒരാളെയാണ് അ‍ഞ്ഞൂറാനായി നോക്കിയിരുന്നത്. അങ്ങനെയാണ് എൻ. എൻ പിള്ളയിലേയ്ക്ക് എത്തിയത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്ന വ്യക്തിയല്ല.

പിന്നീട് സിദ്ധിഖും ലാലും അടക്കം ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. ഡബ്ബിങ്ങിൻ്റെ സമയത്തും അദ്ദേഹം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ലിപ്മൂവ്മെൻ്റ് കറക്റ്റാകാതെ വന്നതോടെ കുറെ സമയമെടുത്താണ് ഡബ്ബിങ്ങ് പൂർത്തികരിച്ചത്. അച്ചാമ്മയെ കണ്ടെത്താനും കുറച്ച് സമയമെടുത്തിരുന്നു. ഫിലോമിനയെ ആദ്യം കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നെന്നും സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു.

തന്റെ മുഖത്ത് നിന്ന് അത് മനസ്സിലാക്കിയ ഫിലോമിന തന്റെ മിടുക്ക് സ്ക്രീനിലാണെന്നും അപ്പോൾ കണ്ടാമതിയെന്നുമാണ് തന്നോട് പറഞ്ഞതെന്നും സ്വർ​ഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു. പിന്നീട് അഞ്ഞൂറാനും അച്ചാമ്മയും കൂടി മലയാളികൾക്ക് സമ്മനിച്ചത് വൻ ഹിറ്റായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.