അവരുടെയെല്ലാം മുന്നില്‍ വെച്ച് വഴക്ക് പറയും അധിക്ഷേപിക്കും, അങ്ങനെ എന്റെ മടി മാറി; മഹേഷ് ഭട്ടിനെ കുറിച്ച് സുസ്മിത

1996-ലെ ബോളിവുഡ് ചിത്രം ദസ്തകിലൂടെയാണ് സുസ്മിത സെന്‍ വെള്ളിത്തിരയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഒരു ഇടം അവര്‍ നേടിയെടുത്തു. എന്നാല്‍ ആദ്യമൊക്കെ തനിക്ക് ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിക്കാന്‍ സാധിക്കാത്ത തരം മാനസികാവസ്ഥയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത. അത് മാറ്റിയെടുത്തതിനെക്കുറിച്ചും അവര്‍ മനസ്സുതുറന്നു.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെ നടി ട്വിങ്കിള്‍ ഖന്നയോടായാണ് സുസ്മിത തന്റെ അനുഭവം പങ്കുവെച്ചത്. ദസ്തകിന്റെ സംവിധായകനും എഡിറ്ററുമായ മഹേഷ് ഭട്ടാണ് സുസ്മിതയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.

മടി മാറ്റാനായി മഹേഷ് ഭട്ട് യൂണിറ്റിലെ എല്ലാവരുടേയും മുന്നില്‍വെച്ച് ആക്ഷേപിക്കുകയും ചീത്ത പറയുകയും ചെയ്തുവെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ വാക്കുകള്‍ ഇങ്ങനെ. അദ്ദേഹമെന്നെ ഒരുതരത്തില്‍ ആക്രമിക്കുകയായിരുന്നു. 40 മാധ്യമ പ്രവര്‍ത്തകരുടേയും 20 പ്രൊഡക്ഷന്‍ അംഗങ്ങളുടെ മുന്നിലിട്ട് വഴക്കും പറയും. ഞാന്‍ കരയും. അഭിനയിക്കാനാവില്ലെന്ന് പറഞ്ഞിട്ടും എന്നെ എന്തിന് ഇങ്ങോട്ടുകൊണ്ടുവന്നു എന്ന് ചോദിക്കും.

എനിക്ക് അഭിനയിക്കാനറിയില്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. സെറ്റില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ തുടങ്ങിയപ്പോള്‍ ഇതാണ് എന്നില്‍ നിന്നും വേണ്ടതെന്നും ഇതുപോലെ പോയി ചെയ്യാനും മഹേഷ് ഭട്ട് പറഞ്ഞു. ഞാന്‍ ചെയ്തു’.

ഗംഭീര സംവിധായകനാണ് മഹേഷ് ഭട്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശരദ് കപൂറും മുകുള്‍ ദേവുമായിരുന്നു ദസ്തകില്‍ സുസ്മിതയ്‌ക്കൊപ്പം പ്രധാനവേഷങ്ങളിലെത്തിയത്. മുകേഷ് ഭട്ട് നിര്‍മിച്ച ചിത്രത്തിന് വിക്രം ഭട്ട് ആണ് തിരക്കഥയൊരുക്കിയത്.