അതിജീവനത്തിന്റെ കഥ പറയാനായി 14 വർഷത്തെ ആവേശം; ആടുജീവിതത്തിന് പ്രശംസകളുമായി സൂര്യ

ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ആടുജീവിതം തീയേറ്ററുകളിലെത്താൻ ദിവസങ്ങൾ ശേഷിക്കെ ചിത്രത്തിന് ആശംസകളുമായി തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ.

ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുക എന്നാണ് സൂര്യ പറയുന്നത്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

“അതിജീവനത്തിന്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുക. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്‌മാൻ സാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.” എന്നാണ് ആടുജീവിതത്തിന്റെ ട്രെയ്ലർ പങ്കുവെച്ചുകൊണ്ട് സൂര്യ എക്സിൽ കുറിച്ചത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.