ഞാന്‍ കൈ പൊക്കിയും തൊഴുതും ഒക്കെ നില്‍ക്കുന്ന വലിയ കട്ടൗട്ടുകള്‍ വെച്ച പാര്‍ട്ടി ഓഫീസ് കൂടി കണ്ടപ്പോള്‍ തകര്‍ന്നു പോയി: രാമലീലയില്‍ അഭിനയിച്ചതിനെ കുറിച്ച് സുരേഷ് കുമാര്‍

നിര്‍മ്മാതാവ് എന്നതിനൊപ്പം സുരേഷ് കുമാര്‍ ഇന്നൊരു നടന്‍ കൂടിയാണ്. ചെറിയ വേഷങ്ങളാണെങ്കില്‍ തന്നെയും നിരവധി ചിത്രങ്ങളാണ് സുരേഷ് കുമാറിനെ തേടിയെത്തുന്നത്. ഇപ്പോഴിതാ ദിലീപ് നായകനായെത്തിയ രാമലീലയില്‍ അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സുരേഷ് കുമാര്‍. ഏറെ ടെന്‍ഷനോടെയും വെപ്രാളത്തോടെയുമാണ് താന്‍ രാമലീലയില്‍ അഭിനയിക്കാനെത്തിയതെന്ന് പറയുകയാണ് സുരേഷ് കുമാര്‍.

“രാമലീല” എന്ന സിനിമയുടെ സമയത്ത് സംവിധായകന്‍ അരുണും തിരക്കഥാകൃത്ത് സച്ചിയും അഭിനയിക്കാന്‍ വിളിച്ചു. ആദ്യം തമാശയാണെന്നു കരുതി. പക്ഷേ, അവര്‍ സീരിയസായിരുന്നു. ഷൂട്ടിംഗ് അടുത്തപ്പോള്‍ വെപ്രാളം തുടങ്ങി. നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മില്‍ വ ലിയ പ്രശ്‌നങ്ങളും സമരങ്ങളുമൊക്കെ നടക്കുന്ന സമയമാണ്.”

“ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം സെറ്റില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഇരിക്കുകയാണ്. ഈ കാരണമൊക്കെ പറഞ്ഞ് ഒഴിവാകാന്‍ നോക്കിയെങ്കിലും അവര്‍ വിട്ടില്ല. “രാമലീല”യുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും അന്നു ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ഞാന്‍ പോകേണ്ട സമയമായപ്പോഴേക്കും ടോമിച്ചന്‍ വാച്ചില്‍ നോക്കി എന്നെ കണ്ണ് കാണിക്കാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ എല്ലാം കൂടി ആകെ ദേഷ്യവും വെപ്രാളവും. ഒടുവില്‍ എന്നെ ഷൂട്ടിംഗിനു പറഞ്ഞു വിട്ടിട്ടേ ടോമിച്ചനു സമാധാനമായുള്ളൂ.”

“ലൊക്കേഷനില്‍ ചെന്നപ്പോള്‍ അതിലും വലിയ പൂരം. ഞാന്‍ കൈ പൊക്കിയും തൊഴുതും ഒക്കെ നില്‍ക്കുന്ന വലിയ കട്ടൗട്ടുകളും ഹോര്‍ഡിങ്ങുകളുമൊക്കെ വെച്ച ഒരു പാര്‍ട്ടി ഓഫിസ് സെറ്റിട്ടിരിക്കുകയാണ്. അതുകൂടി കണ്ടപ്പോള്‍ ആകെ തകര്‍ന്നു പോയി. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറിയല്ലേ പറ്റൂ. സെറ്റില്‍ ഉള്ളവരൊക്കെ അറിയുന്നവരായിരുന്നു. അതൊരു വലിയ ആശ്വാസമായി. സിനിമ റിലീസ് ആയപ്പോള്‍ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടില്ല. പലരും കണ്ട് നല്ല അഭിപ്രായം പറഞ്ഞ ശേഷമാണ് ഞാനും കീര്‍ത്തിയും സിനിമ കണ്ടത്.” വനിതയുമായുള്ള അഭിമുഖത്തില്‍ സുരേഷ് കുമാര്‍ പറഞ്ഞു.