മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ അന്നും പാൻ ഇന്ത്യൻ ലെവൽ ആയിട്ടില്ല: സുരേഷ് ഗോപി

സുരേഷ് ഗോപിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗരുഡൻ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.

ഇപ്പോഴിതാ ‘ഗരുഡൻ’ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിൽ പാൻ ഇന്ത്യൻ സിനിമകളെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തമിഴ് സിനിമ ഇൻഡസ്ട്രിയിൽ എൺപതുകളുടെ തുടക്കത്തിൽ വരെ പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടായിരുന്നെന്നും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ പോലും അന്ന് പാൻ ഇന്ത്യൻ ലെവലിൽ എത്തിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

“മലയാളത്തിന് പരിമിതമായ പണമേ ചിലവാക്കാനൊളളൂ. നമ്മുക്കിത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. കമൽഹാസന്റെ ആദ്യത്തെ വിക്രം 1984 ൽ ഇറങ്ങിയ സിനിമയാണ്. മലയാളത്തിൽ നിന്നും ലിസിയും അംബികയും ഒക്കെ അതിൽ അഭിനയിച്ചിട്ടുണ്ട്. അത് അന്ന പാൻ ഇന്ത്യൻ സിനിമ ആയാണ് വന്നത്. ആണ് മമ്മൂക്കയും ലാലും ചെയ്യുന്ന ചിത്രങ്ങളൊന്നും തന്നെ ആ ലെവലിലേക്ക് എത്തിയിട്ടില്ല.

ചിരഞ്ജീവിയുടെ ‘എ ഹീറോ’, ‘ഇതാണ്ട പൊലീസ്’ എന്നീ സിനിമകൾ പാൻ ഇന്ത്യൻ ചിത്രങ്ങളായിരുന്നു. അതൊക്കെ ഡബ്ബ് ചെയ്തു പോയ ചിത്രങ്ങളാണ്. ആ സമയത്തും ഇവിടുത്തെ മുൻ നിര താരങ്ങളുടെ സിനിമകൾ ആ നിലവാരത്തിലേക്ക് നിർമ്മിക്കപ്പെട്ടിട്ടില്ല. മലയാള സിനിമയുടേത് ഒരു ലിമിറ്റഡ് മാർക്കറ്റാണ്. അതിന് കുറച്ചുകൂടി സാധ്യതകൾ ഉണ്ട്. അത് ഉപയോഗിക്കാൻ കഴിയുള്ള നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്. കെജിഎഫ് അല്ല അതിന്റെ അപ്പനായുള്ള സിനിമ മലയാളത്തിൽ നിന്നും വരും.” പ്രസ് മീറ്റിൽ സുരേഷ് ഗോപി പറഞ്ഞു.

ഗരുഡൻ നവംബറിലാണ് തിയേറ്ററുകളിൽ എത്തുന്നത്. സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവരാണ് ഗരുഡനിൽ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസിറ്റന്‍ സ്റ്റീഫന്‍ ആണ് ചിത്രം  നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.