ലെനയ്ക്ക് വട്ടാണെന്ന് പറയുന്നവരുടെ കിളിയാണ് പോയത്, കുട്ടികള്‍ക്ക് ക്ലാസ് എടുക്കാന്‍ അവരെ കൊണ്ടുവരണം: സുരേഷ് ഗോപി

അടുത്തിടെയായി നടി ലെന പറഞ്ഞ വാക്കുകള്‍ ഏറെ ട്രോളുകള്‍ക്ക് ഇടയായിരുന്നു. മുന്‍ജന്മത്തില്‍ താന്‍ ബുദ്ധിസ്റ്റ് സന്യാസിയായിരുന്നു, മാജിക് മഷ്‌റൂം കഴിച്ച ശേഷം മെഡിറ്റേഷന്‍ ചെയ്തു എന്നൊക്കെ ലെന പറഞ്ഞിരുന്നു. താനൊരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്ന ലെനയുടെ വാദത്തിനെതിരെ ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ലെനയുടെ സ്പിരിച്വാലിറ്റിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രജ്യോതി നികേതന്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി സംസാരിച്ചത്. ലെനയ്ക്ക് വട്ടാണ് എന്നൊക്കെ പറയുന്നവരുടെയാണ് കിളി പോയി കിടക്കുന്നത് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

”എനിക്കിപ്പോള്‍ പറയാനുള്ളത് ലെന ആദ്ധ്യാന്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയിട്ടുണ്ട് എന്നാണ്. ലെനയെ ഒന്ന് വിളിച്ച് വരുത്തണം. ഒരു മതത്തിന്റെ പ്രവര്‍ത്തനമായിട്ടല്ല, മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം.”

”അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ഒന്നുകില്‍ എല്ലാ മാസവും അല്ലെങ്കില്‍ ലെനയ്ക്ക് സൗകര്യമുള്ളപ്പോള്‍ കുട്ടികളുമായി ഒരു ഇന്ററാക്ഷന്‍ സെഷന്‍ വെക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും, കിളി പോയെന്ന് പറയും.”

”ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവര്‍ക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ്. അതിനെ രാഷ്ട്രീയത്തില്‍ കുരുപൊട്ടുകയെന്ന് പറയും. നമുക്ക് മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം” എന്നാണ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്.