ദുല്‍ഖറിനൊപ്പം അഭിനയിക്കും മുമ്പ് ഒരു കാര്യത്തിന് ഗോകുല്‍ എന്നോട് അനുവാദം ചോദിച്ചിരുന്നു.. അവന്റെ സിനിമകള്‍ ഒന്നും ഞാന്‍ കണ്ടിട്ടുമില്ല: സുരേഷ് ഗോപി

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ദുരന്തം സിനിമകളില്‍ ഒന്നാണ് ‘കിംഗ് ഓഫ് കൊത്ത’. എന്നാല്‍ ചിത്രത്തിലെ ഗോകുല്‍ സുരേഷിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി അനശ്വരമാക്കിയ നിരവധി പോലീസ് കഥാപാത്രങ്ങള്‍ ഉണ്ടെന്നിരിക്കെ മകന്‍ ഗോകുല്‍ പോലീസ് വേഷത്തില്‍ എത്തുന്നത് കാണാന്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്.

ഈ കഥാപാത്രം വിമര്‍ശനങ്ങളും ഒപ്പം പ്രശംസകളും നേടിയിരുന്നു. കിംഗ് ഓഫ് കൊത്ത താന്‍ കണ്ടിട്ടില്ലെന്നും, അഭിനയിക്കുന്നതിന് മുമ്പ് ഗോകുല്‍ തന്നോട് ഒരു കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘ഗരുഡന്‍’ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് സുരേഷ് ഗോപി സംസാരിച്ചത്.

”കിംഗ് ഓഫ് കൊത്ത ഞാന്‍ കണ്ടിട്ടില്ല. അവന് അതില്‍ വിഷമമുണ്ട്. അവന്റെ സിനിമ ഞാന്‍ ആകെ കണ്ടിരിക്കുന്നത് മുദ്ദുഗൗ ആണ്. അതും മുഴുവനായി കണ്ടിട്ടില്ല. ഇടയ്ക്കിടയ്ക്ക് ഉള്ള ഭാഗങ്ങളാണ് കണ്ടിട്ടുള്ളത്. കൊത്തയും കണ്ടിട്ടില്ല. എനിക്ക് ഇനി അത് കാണേണ്ട കാര്യമില്ല.”

”സിദ്ദിഖ് അടക്കമുള്ളവര്‍ കണ്ടിട്ട് എന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ എന്നെ വളരെ സന്തോഷിപ്പിക്കുന്നതാണ്. ചില ഇടങ്ങളില്‍ സുരേഷേട്ടന്‍ ആണെന്ന് തോന്നിപോകുമെന്ന് നൈല എന്നോട് പറഞ്ഞു. അവന്റെ ചരിഞ്ഞുള്ള ചില ലുക്കും കാര്യങ്ങളുമൊക്കെ. ഈ സിനിമയിലേക്ക് പോകുന്നതിന് മുന്‍പ് ഒരു കാര്യത്തില്‍ മാത്രമേ ഗോകുല്‍ എന്നോട് അനുവാദം ചോദിച്ചിട്ടുള്ളൂ.”

”അച്ഛന്റെ കോസ്റ്റ്യൂമര്‍ പളനി അങ്കിളിനെ വച്ച് കോസ്റ്റ്യൂം തയ്പ്പിച്ചോട്ടെ എന്നായിരുന്നു. നിന്റെ സിനിമ, അത് നന്നാകാന്‍ വേണ്ടി നിനക്ക് എന്ത് ചെയ്യണമെന്ന് തോന്നുന്നുവോ അത് ചെയ്യുക. അതിനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്. അത് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ” എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.