ബംഗാളി നടിയാണോയെന്ന് പ്രണവ് മുഖര്‍ജി സാര്‍ എന്നോട് ചോദിച്ചിരുന്നു.. എയര്‍പോര്‍ട്ടില്‍ ഒരു കുറ്റവാളിയെ പോലെ എന്നെ പിടിച്ച് നിര്‍ത്തി: സുരഭി

ദേശീയ പുരസ്‌കാരം ലഭിച്ച ദിവസത്തെ കുറിച്ച് പറഞ്ഞ് നടി സുരഭി ലക്ഷ്മി. ആ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ സുരഭി തിരിച്ച് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും പണി കിട്ടിയതിനെ പറ്റിയും പങ്കുവച്ചു. തന്റെ ലുക്ക് കണ്ടിട്ട് പ്രണബ് മുഖര്‍ജി സാര്‍ ബംഗാളി നടിയാണോയെന്ന് ചോദിച്ചതായും സുരഭി പറഞ്ഞു.

ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ അവിടുത്തെ ഏറ്റവും മികച്ച അനുഭവം തലേന്നത്തെ റിഹേഴ്സല്‍ ആണ്. പിറ്റേ ദിവസം വേദിയില്‍ വച്ച് അവാര്‍ഡ് വാങ്ങുന്നതടക്കം എല്ലാം പരിശീലിക്കണം. പ്രസിഡന്റ് അടക്കമുള്ളവരുടെ ഡ്യൂപ്പിനെ വച്ച് അതുപോലെ തന്നെയാണ് റീഹേഴ്സല്‍.

പിറ്റേ ദിവസം എല്ലാവരും ഒരുങ്ങി എത്തുകയാണ്. അന്നേരമാണ് താന്‍ മാലയും കമ്മലുമൊന്നും കൊണ്ടു വന്നിട്ടില്ലെന്ന് മനസിലാകുന്നത്. ഉണ്ണിയാണ് മേക്കപ്പിന് വന്നത്. സാരിയൊക്കെ എടുത്തിട്ടുണ്ട്. ആഭരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഉണ്ണി അവന്റെ കൈയ്യില്‍ ഉണ്ടായിരുന്ന കമ്മലും ഒരു കാശി മാലയും തന്നു.

ഇതോടെ തനിക്ക് തിരുവാതിരക്കളിയ്ക്ക് പോകുന്നൊരു ലുക്കായി. തന്റെ ഈ ലുക്ക് കണ്ടിട്ട് ബംഗ്ലാളി നടിയാണോന്ന് പ്രണവ് മുഖര്‍ജി സാര്‍ ചോദിച്ചിരുന്നു. ബംഗാളിയല്ല, മലയാളിയാണെന്ന് താനും പറഞ്ഞു. അവരുടെ ട്രഡീഷണല്‍ ഡ്രസ്സും നമ്മളുടേതും തമ്മില്‍ ഏകദേശം സാമ്യതകളൊക്കെ ഉണ്ട്.

ഈ അവാര്‍ഡൊക്കെ വാങ്ങി തിരിച്ച് വരുന്ന വഴിയ്ക്ക് എയര്‍പോര്‍ട്ടില്‍ ഒരു കുറ്റവാളിയെ പോലെ തന്നെ പിടിച്ച് നിര്‍ത്തി. ബാഗ് സ്‌കാന്‍ ചെയ്ത് നോക്കുമ്പോള്‍ റൗണ്ടില്‍ മെറ്റല്‍ പോലൊരു സാധനം കണ്ടു. തന്റെ കൂടെ ഉണ്ടായിരുന്നവരൊക്കെ മുന്നില്‍ പോയി. താനാണെങ്കില്‍ പിന്നിലും.

അവരെന്റെ ബാഗ് തുറന്ന് നോക്കിയപ്പോള്‍ ദേ, നാഷണല്‍ അവാര്‍ഡ്. അന്നേരം ഒരു നോട്ടം നോക്കി. നിങ്ങള്‍ മഞ്ജു വാര്യരാണോന്ന് ചോദിച്ചു. അവര്‍ക്ക് മഞ്ജുവിനെയും അറിയില്ല, പക്ഷേ അങ്ങനൊരു നടി മലയാളത്തിലുണ്ടെന്ന് അറിയാം. ആദ്യം താന്‍ മഞ്ജു വാര്യരാണെന്ന് പറയാമെന്ന് കരുതി. പിന്നെ അല്ലെന്ന് പറഞ്ഞു എന്നാണ് സുരഭി പറയുന്നത്.