വി.എസിന്റെ ഭയനാക പരാമര്‍ശത്തോടെയാണ് സിനിമ ആരംഭിക്കുന്നത്, ഒന്നും വെട്ടി മാറ്റിയിട്ടില്ല, തിരുത്തലുകള്‍ മാത്രം: സുദീപ്‌തോ സെന്‍

‘ദ കേരള സ്‌റ്റോറി’ സിനിമയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അഭിമുഖം മാറ്റുമെങ്കിലും അത് താന്‍ മറ്റൊരു രീതിയില്‍ ചിത്രത്തില്‍ ഉപയോഗിക്കുമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍. വി.എസിന്റെ പ്രതികരണം ചിത്രത്തില്‍ നിന്നും നീക്കണമെന്ന് സെന്‍സെര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സംവിധായകന്‍ പ്രതികരിച്ചത്. 2005ല്‍ വി.എസ് നടത്തിയ പ്രസ്താവനയാണ് ശരിക്കും ഈ ചിത്രം ആരംഭിക്കുന്നത്. അതില്‍ നിന്നും 15 വര്‍ഷം എടുത്ത് നടത്തിയ യാത്രയാണ് ഈ സിനിമ എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് സംവിധായകന്‍ പ്രതികരിക്കുന്നത്.

സിനിമ ഇസ്ലാമിക വിരുദ്ധമല്ല. എത്ര പെണ്‍കുട്ടികള്‍ മതം മാറി, എത്ര പെണ്‍കുട്ടികളെ കാണാതായി തുടങ്ങിയ കാര്യങ്ങളില്‍ കേരള സര്‍ക്കാര്‍ വിവരാവകാശത്തിന് മറുപടിയായി നല്‍കിയത് ഇല്ലാത്ത വെബ്‌സൈറ്റ് വിലാസമാണ്. മൂന്ന് മാസം എടുത്താണ് പടത്തിന്റെ സെന്‍സര്‍ നടത്തിയത്.

ചിത്രത്തിലെ എന്തെങ്കിലും വെട്ടിമാറ്റിയിട്ടില്ല ചില തിരുത്തലുകളാണ് വരുത്തിയതെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. അതേസമയം, ചിത്രത്തിലെ പത്തോളം രംഗങ്ങളാണ് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷായാണ് ഈ കാര്യം വെളിപ്പെടുത്തിയത്. അതേസമയം, മെയ് 5ന് റിലീസിന് ഒരുങ്ങുന്ന സിനിമയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പ്പന്നമാണ് സിനിമ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.