ഡിസ്‌കോ ഡാന്‍സ് കളിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്ന് പേടിച്ചു: സുധി കോപ്പ

ജോഷി സംവിധാനം ചെയ്ത “പൊറിഞ്ചു മറിയം ജോസ്” തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തില്‍ ബോളിവുഡ് കിങ് മിഥുന്‍ ചക്രവര്‍ത്തിയുടെ കടുത്ത ആരാധകനായാണ് ഡിസ്‌കോ ബാബു എന്ന കഥാപാത്രമെത്തുന്നത്. എന്നാല്‍ ഡിസ്‌കോ ഡാന്‍സ് കളിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പേടിച്ചു പോയെന്നാണ് ഡിസ്‌കോ ബാബുവായി എത്തിയ സുധി കോപ്പ പറയുന്നത്. ഡാന്‍സിന്റെ കാര്യം പറഞ്ഞതു മുതല്‍ പേടിച്ച് ഉറങ്ങിയിട്ടില്ലെന്നാണ് സുധി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

“കൊച്ചിക്കാരാനാണ്. മികച്ച ഡാന്‍സേര്‍സിനെ കണ്ട് പരിചയവുമുണ്ട്. അതുകൊണ്ട് വല്ലാത്ത ടെന്‍ഷനായിരുന്നു. സുഹൃത്ത് ശ്രീജിത്താണ് ടിപ്‌സ് ഒക്കെ പറഞ്ഞ് തന്ന് സഹായിച്ചത്. വര്‍ക്കൗട്ടും ചെയ്തപ്പോള്‍ ആത്മവിശ്വാസം കൂടി. ഒരു പാട്ട് മുഴുവന്‍ കളിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഭാഗ്യത്തിന് കുറച്ച് മാത്രമേ കളിക്കേണ്ടി വന്നുള്ളു” എന്നാണ് സുധി പറയുന്നത്.

ഡിസ്‌കോ ബാബു എന്ന കഥാപാത്രം താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. സിനിമയില്‍ 10 വര്‍ഷം പിന്നിട്ട അവസരത്തില്‍ ഏറെ സംതൃപ്തി നല്‍കിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസെന്ന് താരം കൂട്ടിച്ചേര്‍ത്തു. ജോഷി എന്ന ഹിറ്റ്മേക്കര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുധി പറഞ്ഞു.

“സാഗര്‍ ഏലിയാസ് ജാക്കി”യിലെ ചെറിയ വേഷത്തിലൂടെയാണ് സുധി സിനിമയിലേക്കെത്തിയത്. “സപ്തമശ്രീ തസ്‌ക്കര”, “ഉദാഹരണം സുജാത”, “ജോസഫ്” എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.