ആ രംഗത്തിൽ മമ്മൂക്ക ശരിക്കും മുഖത്തേക്ക് തുപ്പിയതാ..; ഒറ്റ ടേക്കിൽ കിട്ടി; വെളിപ്പെടുത്തി രാഹുൽ സദാശിവൻ

‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്.

സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും ഗംഭീര പ്രകടങ്ങൾ കൊണ്ടും ശ്രദ്ധേയമാണ് സിനിമ. മനുഷ്യന്റെ അധികാര മോഹവും അത്യാർത്തിയും സിനിമ ചർച്ച ചെയ്യുന്നു. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച സിനിമ ബോഡി- ഹൊറർ ഴോണറിലും ഉൾപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ രാഹുൽ സദാശിവൻ. മനസിൽ വിഷ്വലൈസ് ചെയ്‌തതിനപ്പുറത്തേക്ക് ഒരുപാട് സീനിൽ മമ്മൂക്ക പെർഫോം ചെയ്‌തിട്ടുണ്ട് എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്. കൂടാതെ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതന്റെ കഥാപാത്രത്തിന്റെ മുഖത്തേക്ക് തുപ്പുന്ന രംഗം വിഎഫ്എക്സ് ആയിരുന്നില്ലെന്നും, യഥാർത്ഥത്തിൽ ഒറ്റ ടേക്കിൽ എടുത്തതാണെന്നും രാഹുൽ സദാശിവൻ പറയുന്നു.

“നമ്മൾ മനസിൽ വിഷ്വലൈസ് ചെയ്‌തതിനപ്പുറത്തേക്ക് ഒരുപാട് സീനിൽ മമ്മൂക്ക പെർഫോം ചെയ്‌തിട്ടുണ്ട്. നമ്മൾ വിചാരിച്ചതിനപ്പുറത്തേക്ക് വേറെ രീതിയ്ൽ പോർട്രൈ ചെയ്യുകയും, അതിനെ സപ്പോർട്ട് ചെയ്‌തുകൊണ്ടുള്ള പെർഫോമൻസ് തരുമ്പോഴും സാറ്റിസ്‌ഫാക്ഷൻ കിട്ടാറുണ്ട്. അത്രമാത്രം വിശ്വലൈസ് ചെയ്‌ത്‌ കറക്‌ടായി കമ്മ്യൂണിക്കേറ്റ് ചെയ്യുമ്പോൾ അങ്ങനത്തെ പെർഫോമൻസ് കിട്ടും.

തുപ്പുന്ന സീൻ നോക്കുമ്പോൾ അത് എങ്ങനെ തുപ്പും, എങ്ങനെ ഷൂട്ട് ചെയ്യുമെന്നായിരുന്നു എൻ്റെ മൈൻഡിൽ ഉണ്ടായിരുന്നത്. ആ സീൻ ശരിക്കും തുപ്പിയതാ. സി.ജി.ഐ ഒന്നുമല്ല. വെറ്റില കൊടുക്കുന്നു, മമ്മൂക്ക അത് മുറുക്കുന്നു, മുന്നിലേക്ക് ചാടി വന്ന് സിദ്ധാർത്ഥിൻ്റെ മുഖത്ത് തുപ്പുന്നു. അത്രയേ ഉള്ളൂ സീൻ. ഒറ്റ ടേക്കിൽ അദ്ദേഹം ആ സീൻ ചെയ്‌തുതീർത്തു. അത്രക്ക് ഗംഭീരമായി മമ്മൂക്ക ആ സീൻ ചെയ്‌തു.” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ രാഹുൽ സദാശിവൻ പറഞ്ഞത്.

വൈ നോട്ട് സ്റ്റുഡിയോസിന്റെയും നൈറ്റ് ഷിഫ്റ്റിന്റെയും ബാനറിൽ രാമചന്ദ്ര  ചക്രവർത്തിയും ശശി കാന്തും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രശസ്ത മലയാള സാഹിത്യകാരൻ ടി. ഡി രാമകൃഷണനാണ് സംഭാഷണങ്ങൾ എഴുതുന്നത്. രാഹുൽ സദാശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.