ഞാന്‍ ചാടിമാറി, പക്ഷേ ജീപ്പ് എന്റെ കാലിലൂടെ കയറിയിറങ്ങി: സ്ഫടികം ജോര്‍ജ്ജ്

മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സിനിമകളില്‍ ഒന്നായ മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിലൂടെ മലയാളികള്‍ക്ക് കിട്ടിയ വില്ലനാണ് സ്ഫടികം ജോര്‍ജ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തനിക്ക് സംഭവിച്ച് അപകടത്തെ പറ്റി പറയുകയാണ് സ്ഫടികം ജോര്‍ജ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍. ക്ലൈമാക്സ് സീനുകള്‍ ചിത്രീകരിച്ച് പാറമടയിലെ ആക്ഷന്‍ രംഗങ്ങളിലൊന്നില്‍ തന്റെ കാലിലൂടെ ജീപ്പ് കയറിയിറങ്ങിയെന്ന് സ്ഫടികം ജോര്‍ജ് പറഞ്ഞു.

‘ചെന്നൈയിലെ വാണ്ടല്ലൂരിലെ പാറമടയിലാണ് ഷൂട്ട് നടക്കുന്നത്. പാറമടയില്‍ നിന്നും ജീപ്പ് ഓടിച്ചു കയറി വരികയാണ്. അതിനിടയ്ക്ക് എട്ട് പത്തടി മുകളില്‍ നിന്നും താഴേക്ക് ഞാന്‍ ചാടണം. ആക്ഷന്‍ വന്നു. ഞാന്‍ ചാടി. പക്ഷേ എന്റെ ബോഡിവെയ്റ്റ് കൊണ്ട് മാറാന്‍ പറ്റിയില്ല. വണ്ടി സ്പീഡില്‍ ഒടിച്ചു വരികയാണ്.

വണ്ടി ഇടിക്കും എന്ന് മനസിലായതോടെ ഞാന്‍ ചാടി. പക്ഷേ കാല് മാറിയില്ല. ഞാന്‍ എഴുന്നേറ്റ് ഓടിപോവുകയും ചെയ്തു. ക്യാമറ ചെയ്ത വില്യംസും, ത്യാഗരാജന്‍ മാസ്റ്ററും, മോഹന്‍ലാലുമെല്ലാം പേടിച്ച് പോയി. എന്തേലും പറ്റിയോ എന്ന് എല്ലാവര്‍ക്കും പേടിയായിരുന്നു. വണ്ടി എന്റെ കാലിലൂടെ കയറിയിറങ്ങിയെങ്കിലും എനിക്കൊന്നും പറ്റിയില്ല.