'മോഹന്‍ലാലും ഞാനും തിയേറ്ററില്‍ വച്ച് കണ്ടുമുട്ടുന്ന സീനുണ്ട്, അത് കഴിഞ്ഞാണ് ട്രാക്കിലായത്'; തുറന്നു പറഞ്ഞ് സ്ഫടികം ജോര്‍ജ്

അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി മോഹന്‍ലാലിന്റെ വില്ലന്‍ ആയെത്തിയ നിമിഷങ്ങളാണെന്ന് സ്ഫടികം ജോര്‍ജ്. ഭദ്രന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയില്‍ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ ടെന്‍ഷനോടെയാണ് താന്‍ പോയത് എന്നാണ് ജോര്‍ജ് പറയുന്നത്.

മോഹന്‍ലാലിന്റെ എതിര്‍ വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഫടികത്തില്‍ ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച വേഷമാണ്. ആടുതോമയുടെ എതിരാളിയായി താന്‍ വരുമ്പോള്‍ അതു വലിയ ടെന്‍ഷന്‍ നല്‍കിയ കാര്യമാണ്.

അല്‍പം ടെന്‍ഷനടിച്ചു തന്നെയാണ് താന്‍ സ്ഫടികത്തിന്റെ സെറ്റിലെത്തിയത്. എന്നാല്‍ ഓരോ സീനും ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി വന്നു. ഒരു നടനെന്ന നിലയില്‍ തനിക്ക് വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ട്. എങ്ങനെ പ്രൊഫഷണലാകാമെന്നത് പഠിപ്പിച്ചു തന്നതും മോഹന്‍ലാലാണ്.

അതുവരെ താനൊരു അമച്വര്‍ ആര്‍ട്ടിസ്റ്റായിരുന്നു. സംവിധായകന്‍ ഭദ്രന്‍ സാറും തന്റെ വേഷത്തെ കുറിച്ച് കൃത്യമായി പറഞ്ഞുതന്നിരുന്നു. താങ്കള്‍ക്ക് മലയാള സിനിമയില്‍ ഇതിനെക്കാള്‍ മികച്ച വേഷം ഒരു പക്ഷേ ഇനി കിട്ടാനുണ്ടാകില്ലെന്നാണ് അന്നു ഭദ്രന്‍ എന്നോടു പറഞ്ഞത്.

അന്നതു കേട്ടപ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലും അതു ശരിയാണെന്നു കാലം തെളിയിച്ചു. മോഹന്‍ലാലും താനും തിയേറ്ററില്‍ വെച്ച് കണ്ടുമുട്ടുന്ന സീനൊക്കെ ഗംഭീരമായി ചെയ്യാന്‍ കഴിഞ്ഞെന്ന് എല്ലാവരും പറഞ്ഞതോടെ പിന്നെ താന്‍ ട്രാക്കിലായി. സ്ഫടികം കാലത്തെ അതിജീവിക്കുന്ന സിനിമകളിലൊന്നാണ്.

ഇന്നും സ്ഫടികം ടിവിയില്‍ വരുമ്പോള്‍ ആദ്യമായി കാണുന്ന അതേ ത്രില്ലിലിരുന്ന് കാണാറുണ്ടെന്ന് പലരും പറയാറുണ്ട്. തന്റെ വേഷത്തിനു കൂടി കിട്ടുന്ന അംഗീകാരമായിട്ടാണ് താന്‍ ഈ വാക്കുകളൊക്കെ കേള്‍ക്കാറുള്ളത് എന്നാണ് ജോര്‍ജ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.