സ്ഫടികത്തില്‍ അവസരം ചോദിച്ച് ചെന്നിട്ടില്ല; ഭദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്. പി വെങ്കിടേഷ്

സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തില്‍ അവസരം ചോദിച്ച് സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് വന്നിരുന്നുവെന്ന് സംവിധായകന്‍ ഭദ്രന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഭദ്രന്റെ ആ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എസ്.പി. വെങ്കടേഷ്. “സ്ഫടികം” സിനിമയുടെ നിര്‍മ്മാണ സമയത്ത് അവസരം ചോദിച്ചു സമീപിച്ചെന്ന ഭദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് എസ്.പി. വെങ്കടേഷ് രംഗത്ത് വന്നത്.

സംവിധായകന്‍ ഹരിഹരന്റെ വീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു എസ്.പി വെങ്കടേഷ് സമീപിച്ചതെന്ന് ഭദ്രന്‍ പറയുന്നു. കോടമ്പാക്കം പാലം മുതല്‍ പിന്‍തുടര്‍ന്നിരുന്നതായും ആരും തനിക്ക് ചാന്‍സ് നല്‍കുന്നില്ലെന്നും എസ്.പി. വെങ്കിടേഷ് പറഞ്ഞതായും ഭദ്രന്‍ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഭദ്രന്റെ ഈ പ്രസ്താവന തന്നെ വേദനിപ്പിക്കുന്നു എന്ന് എസ്.പി. വെങ്കടേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതുവരെ അവസരത്തിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് വെങ്കിടേഷ് പറയുന്നു. ഭദ്രന്റെ പ്രസ്താവന വേദനിപ്പിച്ചു. തന്നെ അറിയാവുന്ന ആരും ഇത് വിശ്വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭദ്രന്റെ വാക്കുകള്‍
“പശ്ചാത്തല സംഗീതം നന്നായി ചെയ്യുന്ന ആളാണ്. കണ്ണുകളില്‍ ആത്മാര്‍ഥതയുണ്ട്. എങ്കിലും ഞാന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന പാട്ട് എനിക്കിഷ്ടപ്പെടും. ഞാന്‍ ഓകെ പറയും. മൂന്നു നാലു ദിവസം കഴിയുമ്പോള്‍ ശരിയായില്ല. അതു മാറ്റി ചെയ്യണമെന്ന് ഞാന്‍ പറഞ്ഞേക്കാം. അപ്പോള്‍ വന്നു ചെയ്യണം. പറ്റുമോ? സാറിന്റെ വീട്ടില്‍ താമസിച്ചു കൊള്ളാം. ഒരു നേരത്തെ ഭക്ഷണം തന്നാല്‍ മതി.” അങ്ങനെയാണ് സ്ഫടികത്തിലെ ഏഴുമല പൂഞ്ചോല എന്ന ഗാനത്തിന്റെ പിറവി. പ്രതിഫലം വാങ്ങാതെയാണ് എസ്.പി. വെങ്കടേഷ് സ്ഫടികത്തിനായി പാട്ടുകള്‍ ചെയ്തതെന്നും ഭദ്രന്‍ പറഞ്ഞുവെക്കുന്നു.