ഞാൻ വിമർശിച്ചത് ചിത്രയുടെ സംഗീതത്തെയല്ല, അവരുടെ നിലപാടിനെയാണ്, ഞാൻ പി. എഫ്. ഐ ചാരൻ ആണെന്ന് വരെ പറയുന്നു: സൂരജ് സന്തോഷ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീട്ടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമ മന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകളാണ് ചിത്രക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

കെ. എസ് ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകൻ സൂരജ് സന്തോഷ് പറഞ്ഞത്. ശേഷം സൂരജ് സന്തോഷിനെതിരെ സംഘടിത സൈബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് സൂരജ് സന്തോഷ്. പറഞ്ഞ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനായിരുന്നു സൂരജ് സന്തോഷിന്റെ മറുപടി.

“തീർച്ചയായും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. ഭരണഘടന എനിക്ക് നൽകുന്ന അവകാശമുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് ഞാനെന്റെ പ്രതികരണം നടത്തിയിട്ടുള്ളത്. സൈബർ ആക്രമണം എനിക്കെതിരെ ഒരുപാട് നടക്കുന്നുണ്ട്.

എനിക്ക് വരുന്ന ഭീഷണി മെസ്സേജ്, ഞാൻ PFI ചാരൻ ആണെന്നുള്ള പോസ്റ്റർ ചമക്കൽ, ജനം ടീവിയിൽ നിന്ന് അഡ്വാൻസ് വാങ്ങി പരിപാടി ക്യാൻസൽ ചെയ്‌തെന്ന് പ്രചരിപ്പിക്കൽ, ഞാൻ അങ്ങനെ ഒരു തുക വാങ്ങിയിട്ടും ഇല്ല, പങ്കെടുത്തിട്ടും ഇല്ല, ഇനി പങ്കെടുക്കുകയും ഇല്ല, അങ്ങനെ ഒരുപാട് വ്യാജ വാർത്തകൾ എനിക്കെതിരെ പ്രചരിക്കുന്നുണ്ട്.

എന്റെ വീട്ടുകാരെ അടക്കം നെറി കെട്ട ഭാഷയിൽ തെറി വിളിക്കുന്നുണ്ട് എനിക്കതൊന്നും പറയാൻ പോലും ബുദ്ധിമുട്ടുണ്ട്. ഞാൻ വിമർശിച്ചത് കെ സ് ചിത്രയുടെ സംഗീതത്തെ അല്ല, അവരുടെ നിലപാടിനെയാണ്. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്. എനിക്ക് കൂടുതൽ ഒന്നും പറയാനില്ല ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.” എന്നാണ് ന്യൂസ് 18 നോട് സൂരജ് സന്തോഷ് പറഞ്ഞത്.