ചില രംഗങ്ങള്‍ വസ്തുതാ വിരുദ്ധം; കങ്കണയുടെ തലൈവിയിലെ രംഗങ്ങള്‍ മാറ്റണമെന്ന് അണ്ണാ ഡി.എം.കെ

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മ്മിച്ച തലൈവി സിനിമയിലെ ചില രംഗങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. ചിത്രം മികച്ച രീതിയില്‍ വന്നെങ്കിലും ചില രംഗങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് അണ്ണാ ഡി.എം.കെ പറയുന്നത്.

മുതിര്‍ന്ന അണ്ണാ ഡി.എം.കെ നേതാവ് ഡി. ജയകുമാറാണ് ആവശ്യമുന്നയിച്ച് രംഗത്ത് എത്തിയത്. ചിത്രത്തില്‍ എം.ജി.ആറിനെ കുറിച്ച് വരുന്ന പരാമര്‍ശങ്ങളില്‍ ചിലതിനെതിരെയാണ് ജയകുമാര്‍ രംഗത്ത് എത്തിയത്.

ആദ്യ ഡി.എം.കെ സര്‍ക്കാരില്‍ എം.ജി.ആര്‍ മന്ത്രിയാവണമെന്ന് പറഞ്ഞെങ്കിലും കരുണാനിധി ആവശ്യം തള്ളിയെന്നത് തെറ്റാണെന്നാണ് ജയകുമാര്‍ പറയുന്നത്. അണ്ണാദുരൈയുടെ മരണശേഷം രാമചന്ദ്രന്‍ മന്ത്രിസ്ഥാനം തേടിയതുപോലെയാണ് സിനിമ ചിത്രീകരിച്ചതെന്ന് ജയകുമാര്‍ പറഞ്ഞു.

സത്യത്തില്‍ അണ്ണാദുരൈയുടെ മരണശേഷം കരുണാനിധിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എം.ജി.ആറാണെന്നും അദ്ദേഹം പറഞ്ഞു. ജയലളിത എം.ജി.ആറിന്റെ അനുമതിയില്ലാതെ. അന്തരിച്ച പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും ചര്‍ച്ച നടത്തിയെന്ന് സിനിമ പറയുന്നു. ഇത് എം.ജി.ആറിനെ ചെറുതാക്കി കാണിക്കുന്നതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു.