മമ്മൂട്ടിയും ഞാനും പലതവണ വിളിച്ചിട്ടും അപ്പച്ചന്‍ ഫോണ്‍ എടുക്കുന്നില്ല, ഈ വഞ്ചനാക്കേസിന്റെ എബിസിഡി എനിക്കറിയില്ല: എസ്എന്‍ സ്വാമി

സ്വര്‍ഗച്ചിത്ര അപ്പച്ചന്‍ തനിക്കെതിരെ വഞ്ചനാക്കേസ് നല്‍കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി 3 കോടിയിലേറെ രൂപ കൈപ്പറ്റി തന്നെ വഞ്ചിച്ചെന്ന പരാതിയാണ് അപ്പച്ചന്‍ നല്‍കിയിരിക്കുന്നത്.

എസ്എന്‍ സ്വാമിക്കും പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണന്‍, ഭാര്യ ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കും എതിരെയാണ് പരാതി. ഈ കേസിന് പിന്നില്‍ എന്താണെന്ന് അയാള്‍ക്ക് മാത്രമേ അറിയാവുള്ളു എന്നാണ് എസ്എന്‍ സ്വാമി ഇപ്പോള്‍ പ്രതികരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് അപ്പച്ചന്‍ വിളിച്ചിരുന്നു. ‘സ്വാമീടെ പേരില്‍ ചിലപ്പോള്‍ ഒരു കേസ് വരാന്‍ സാധ്യതയുണ്ട്, അത് വലിയ ഗൗരവത്തിലെടുക്കേണ്ട, സ്വാമിയാണ് പരിചയപ്പെടുത്തിയതെന്ന് പറഞ്ഞിട്ടാണ് പരാതി കൊടുക്കുക’ എന്നൊക്കെ പറഞ്ഞു. എന്നാല്‍ അത് താനത്ര കാര്യമാക്കിയില്ല.

പക്ഷേ ഈ രീതിയില്‍ വാര്‍ത്ത വരാന്‍ മാത്രം എന്തു കാര്യമെന്നോ കേസെന്നോ അറിയില്ല. അപ്പച്ചനെ താനും മമ്മൂട്ടിയും ഉള്‍പ്പെടെ പലരും മാറി മാറി വിളിച്ചു, പക്ഷേ ഫോണെടുത്തില്ല. ഇന്നും പല തവണ വിളിച്ചു നോക്കിയെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്.

പണം പിരിച്ചുകൊടുക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതി എന്നറിഞ്ഞു. ഈ കേസിന്റെ എബിസിഡി തനിക്ക് അറിയില്ല. ഒരു രൂപ പോലും ആരില്‍ നിന്നും കടവും വാങ്ങിയിട്ടില്ല. ആര്‍ക്കും വാങ്ങിച്ചു കൊടുത്തിട്ടുമില്ല. ജോലി ചെയ്താല്‍ ശമ്പളം മര്യാദയ്ക്ക് ചോദിച്ചു വാങ്ങാന്‍ അറിയാന്‍ പാടില്ലാത്ത താനാണ് കമ്മീഷന്‍ വാങ്ങിക്കുന്നത്.

പാലക്കാട് സ്വദേശിയായ ഡോക്ടര്‍ ജയകൃഷ്ണന്‍ തന്റെ സുഹൃത്താണ്. അദ്ദേഹം സ്‌ട്രോക്ക് വന്ന് ചികിത്സയിലാണ് 4 മാസം കഴിഞ്ഞ് സംസാരിച്ചിട്ട്. അവരുമായി അപ്പച്ചന് ഡീല്‍ ഉണ്ടോ എന്നത് തനിക്ക് അറിയില്ല. എന്നാല്‍ ഈ കേസില്‍ തന്നെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് അറിയണം എന്നാണ് എസ്എന്‍ സ്വാമി മനോരമന്യൂസ്.കോമിനോട് പ്രതികരിക്കുന്നത്.