പറഞ്ഞുറപ്പിച്ച പ്രതിഫലം തരാതെ പറ്റിക്കുന്നു, ഇനിയും തരാനുള്ളത് നാല് കോടി; നിര്‍മ്മാതാവിന് എതിരെ ശിവകാര്‍ത്തികേയന്‍ കോടതിയില്‍

തമിഴ്‌സിനിമാരംഗത്തെ പ്രമുഖ ബാനറായ സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നടന്‍ ശിവകാര്‍ത്തികേയന്‍. പറഞ്ഞുറപ്പിച്ച പ്രതിഫല തുക നല്‍കിയില്ലെന്ന് ആരോപിച്ചാണ് ശിവകാര്‍ത്തികേയന്‍ കോടതിയെ സമീപിച്ചത്.

തനിക്ക് തരാമെന്ന് പറഞ്ഞുറപ്പിച്ച പ്രതിഫലത്തില്‍ നാല് കോടിയോളം രൂപ ഇനിയും നല്‍കാനുണ്ടെന്ന് എന്ന് അദ്ദേഹം ആരോപിച്ചു. മിസ്റ്റര്‍ ലോക്കല്‍ എന്നെ സിനിമയില്‍ അഭിനയിക്കുന്നതിനായി 15 കോടിയായിരുന്നു തനിക്ക് നല്‍കാം എന്ന് പറഞ്ഞിരുന്ന പ്രതിഫല തുക. എന്നാല്‍ 11 കോടി മാത്രമേ ഇതുവരെ നല്‍കിയിട്ടുള്ളെന്നും ശിവകാര്‍ത്തികേയന്‍ ആരോപിക്കുന്നു. നല്‍കിയ തുകയുടെ ടിഡിഎസ് അടച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

റിബല്‍, ചിയാന്‍ 61, പത്ത് തല തുടങ്ങിയ സിനിമകള്‍ക്കായി പണം മുടക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവിനെ വിലക്കണമെന്നും മൂന്ന് സിനിമകള്‍ തിയേറ്റര്‍, ഒടിടി റിലീസ് ചെയ്യുന്നതില്‍ നിന്നും അവകാശം വിതരണക്കാര്‍ക്ക് കൈമാറുന്നതില്‍ നിന്നും വിലക്കണമെന്നും താരം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എം സുന്ദര്‍ കേസ് വ്യാഴാഴ്ച പരിഗണിക്കും.നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച 11 കോടിയുടെ ടിഡിഎസ് അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശിവകാര്‍ത്തികേയന് ഫെബ്രുവരി 1ന് ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരുന്നു.