ഷൂട്ടിംഗിനിടെയിലെ തടസങ്ങളും പരിക്കുകളും ജിന്നിന്റെ ഇടപെടലായി, പരിഹാരം തേടി ജോത്സ്യന്റെ അടുക്കല്‍ വരെ പോയി: സിദ്ധാര്‍ഥ് ഭരതന്‍

സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം ‘ജിന്ന്’ ഡിസംബര്‍ 30ന് റിലീസ് ചെയ്യുകയാണ്. ഇതിനിടെ ‘ജിന്ന്’ എന്ന പേര് കൊണ്ട് ഉണ്ടായ പൊല്ലാപ്പുകളെ കുറിച്ചാണ് സിദ്ധാര്‍ഥ് ഭരതന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഈ പേരിട്ടപ്പോള്‍ പലരും വിലക്കി. സെറ്റില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും പേര് കാരണമാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.

അഭൗമ ശക്തികളുടെ പേരുകള്‍ സിനിമക്ക് ഇടുന്നത് പലരും വിലക്കാറുണ്ട്. അതേ ശക്തികള്‍ സിനിമയില്‍ പലതരത്തില്‍ ഇടപെടുമെന്നും തടസങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം. സിനിമയുടെ ഹാര്‍ഡ് ഡിസ്‌കുമായി പോയ ഒരാള്‍ക്ക് ചെറിയ ഒരു അപകടം സംഭവിച്ചപ്പോഴാണ് ജിന്ന് വിശ്വാസികള്‍ ആദ്യം പ്രതികരിച്ചത്.

ആ ഹാര്‍ഡ് ഡിസ്‌ക് കയ്യില്‍ വാങ്ങിയ അതേ ദിവസം സിനിമയുടെ തിരക്കഥാകൃത്ത് ഷട്ടില്‍ കോര്‍ട്ടില്‍ വീണ് പരുക്കേറ്റു. അതോടെ പലര്‍ക്കും പേടിയായി തുടങ്ങി. ഷൂട്ടിംഗ് തുടങ്ങും മുമ്പേ തന്നെ ചിലര്‍ ഇതുമായി ബന്ധപ്പെട്ട കഥകള്‍ ഉണ്ടാക്കി കോണ്ടേയിരുന്നു. അതിന് വ്യാപകമായി പ്രചാരം കിട്ടുകയും ചെയ്തു.

ആ കഥകളെ വിശ്വാസം തോന്നും വിധം സിനിമ പലതരം പ്രതിസന്ധികളില്‍ പെട്ടു. കോവിഡ് തന്നെയായിന്നു ഒന്നാമത്തെ തടസം. പിന്നെ പ്രൊഡക്ഷനില്‍ സംഭവിച്ച മറ്റു ചില തടസങ്ങള്‍. ദാ കണ്ടില്ലേ, അപ്പോഴേ ഞങ്ങള്‍ പറഞ്ഞതല്ലെ എന്ന മട്ടില്‍ കഥയുടെ പ്രചാരകര്‍ ഉടന്‍ രംഗത്തെത്തും. എന്തായാലും മൂന്ന് വര്‍ഷമെടുത്തു സിനിമ തീരാന്‍.

ഷൂട്ടിംഗ് ലൊക്കേഷനില്‍ സാധാരണ നിലയില്‍ സംഭവിക്കുന്ന ചെറിയ തടസങ്ങളേയും ആളുകള്‍ക്ക് സംഭവിക്കുന്ന ചെറിയ പരുക്കുകളേയുമൊക്കെ ജിന്നിന്റെ ഇടപെടലായി പലരും വ്യാഖ്യാനിക്കും. പേര് നിശ്ചയിച്ചപ്പോള്‍ തന്നെ ഇതുമായി മുന്നോട്ട് പോകരുതെന്ന് പലരും ഉപദേശിച്ചു.

Read more

ഇത്തരം പേരുകളിട്ട മുന്‍ സിനിമകളില്‍ സംഭവിച്ച പലതരം ദാരുണ സംഭവങ്ങളുടെ ലിസ്റ്റുമായി ചിലര്‍ വന്നു. അങ്ങനെയൊക്കെ സംഭവിക്കാതിരിക്കണമെങ്കില്‍ പേര് മാറ്റുകയേ രക്ഷയുള്ളു എന്നായിരുന്നു വാദം. പരിഹാര മാര്‍ഗം തേടി ജോത്സ്യന്റെ അടുക്കല്‍ പോയവരുമുണ്ട് എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.