അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി സർക്കാർ വന്നപ്പോള്‍ 'നോ' പറയാന്‍ പറ്റിയില്ല.. ഒരു കാരണം എന്റെ സ്വാര്‍ത്ഥത ആയിരുന്നു: സിദ്ധാര്‍ത്ഥ് ഭരതന്‍

അമ്മ കെപിഎസി ലളിതയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവുമായി വന്നപ്പോള്‍ നോ പറയാന്‍ പറ്റിയില്ലെന്ന് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെന്ന് നോക്കുകയായിരുന്നു താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനോട് പ്രതികരിക്കുന്നത്.

കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം നല്‍കാന്‍ തീരുമാനിച്ചതോടെ വിമര്‍ശനങ്ങളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോടാണ് സിദ്ധാര്‍ത്ഥ് പ്രതികരിച്ചത്. പുറത്തു നടക്കുന്ന വിവാദങ്ങള്‍ക്കും സംസാരങ്ങള്‍ക്കുമൊന്നും താന്‍ കാര്യമായി ചെവി കൊടുക്കാന്‍ നിന്നില്ല.

പുറത്തെ ചര്‍ച്ചകള്‍ക്ക് മറുപടി കൊടുക്കുന്നതിനേക്കാള്‍ തനിക്ക് പ്രധാനം ഡോക്ടര്‍മാരോട് സംസാരിക്കലും എങ്ങനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നൊക്കെയായിരുന്നു. സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ ‘നോ’ എന്ന് പറയാന്‍ തനിക്ക് പറ്റിയില്ല.

രണ്ടു കാരണങ്ങളുണ്ട് അതിന്, 60 വര്‍ഷത്തോളമായി അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു അപ്പോള്‍.

അമ്മയെ തിരിച്ചു വേണം എന്നു മാത്രമേ അപ്പോഴുള്ളൂ. അതിനിടയില്‍ ആരെന്തു പറഞ്ഞാലും താന്‍ കാര്യമാക്കുന്നില്ല. അമ്മ ഒരുപാട് കാലം കൂടെയുണ്ടാവണം എന്നാഗ്രഹിക്കുന്ന ഏതു മക്കള്‍ക്കും ആ സ്വാര്‍ത്ഥത കാണും. ആരോപണങ്ങളും ചര്‍ച്ചകളുമൊന്നും തന്നെ ബാധിച്ചില്ല. പക്ഷേ അതെന്റെ കുടുംബത്തെയൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

അമ്മയെ കുറിച്ചുള്ള നറേറ്റീവ് പലവിധ കഥകളിലൂടെ മാറ്റികൊണ്ടിരിക്കുകയാണ് പലരും. അമ്മയ്ക്ക് മലയാള സിനിമയില്‍ 55 വര്‍ഷത്തിനു മുകളിലത്തെ അനുഭവപരിചയമുണ്ട്. അമ്മയ്ക്ക് ഒരു ഇടതുപക്ഷ ചായ്വുള്ളതു കൊണ്ടുതന്നെ, കഥകള്‍ മെനയുമ്പോള്‍ അതിലൊരു പൊളിറ്റിക്കല്‍ കളര്‍ നല്‍കുകയാണ് പലരും ചെയ്യുന്നത്.

അമ്മയുടെ രാഷ്ട്രീയത്തിന് അപ്പുറം അവരൊരു കലാകാരിയാണ്. ആ കല നിങ്ങള്‍ ആസ്വദിച്ചത്, അവരുടെ കഥാപാത്രങ്ങള്‍ കണ്ട് ചിരിച്ചത്, കണ്ണു നനഞ്ഞത് അവരുടെ രാഷ്ട്രീയം നോക്കിയാണോ ഒരാളുടെ രാഷ്ട്രീയം എന്താവണമെന്നത് അയാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ലേ. അമ്മയുടെ മരണം കഴിഞ്ഞ്, എറണാകുളത്തും തൃശൂരും വടക്കാഞ്ചേരിയിലുമൊക്കെയായി പലയിടത്തും പൊതുദര്‍ശനത്തിന് വച്ചു.

അപ്പോഴൊക്കെ താന്‍ ക്യാമറയില്‍ നിന്നൊക്കെ അകന്ന് ഒരു വശത്തോട്ട് മാറി നില്‍ക്കും. അമ്മയെ അവസാനമായി കാണാനെത്തിയ എത്ര സാധാരണക്കാരാണെന്നോ തന്റെ കൈപ്പിടിച്ച് മോന്റെ വിഷമത്തില്‍ പങ്കുചേരുന്നു എന്നു പറഞ്ഞ് ആശ്വസിപ്പിച്ചത്. അവരാരും അമ്മയുടെ രാഷ്ട്രീയം നോക്കിയവരല്ല എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.