'അന്ന് തമാശയായി പറഞ്ഞത് മമ്മൂട്ടിക്ക് ഇഷ്ടമായില്ല, ശ്രീരാമന് ഗള്‍ഫ് ഷോ അവസരമാണ് അതോടെ നഷ്ടപ്പെട്ടത്'; സിദ്ദിഖ്

ഒരു താമശയുടെ പേരിൽ നടന്‍ ശ്രീരാമന് ഗള്‍ഫ് ഷോ നഷ്ടമായതിനെ കുറിച്ച് തുറന്ന് പറ‍ഞ്ഞ് സംവിധായകൻ സിദ്ദിഖ്. സഫാരി ചാനലിൻ്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് സംവിധായകന്‍ സിദ്ദിഖ് ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിന്റെ സമയത്താണ് മമ്മൂട്ടിയുമൊത്ത് ഗള്‍ഫില്‍ ഒരു ഷോ ഫൈനലൈസ് ചെയ്യുന്നത്.

ഹിറ്റ്‌ലറില്‍ നടന്‍ ശ്രീരാമനും അഭിനയിക്കുന്നുണ്ട്. അന്ന് മമ്മൂട്ടിയും ശ്രീരാമനും അടുത്ത സുഹൃത്തുക്കളാണ്. ഷോയ്ക്ക് പോകുന്ന ആര്‍ട്ടിസ്റ്റുകളുടെ ലിസ്റ്റ് കൊടുത്ത സമയത്ത് മമ്മൂട്ടി ശ്രീരാമന്റെ പേരും നൽകി. അങ്ങനെ ഈസ്റ്റ് കോസ്റ്റ് വിജയന്‍ ശ്രീരാമന്റെ പേരും ഷോയുടെ ലിസ്റ്റില്‍ ചേര്‍ത്തു. ഇതുവരെ ഷോയ്ക്ക് പോയിട്ടില്ലാത്ത ശ്രീരാമന് ഇത് അറിഞ്ഞതോടെ ഭയങ്കര സന്തോഷമായി. ഷോയില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിലും ഷോയ്ക്ക് പോകുന്നത് ഇഷ്ടമാണെന്ന് ശ്രീരാമന്‍ തങ്ങളോട് പറഞ്ഞിരുന്നു.

അന്ന് ഹിറ്റ്‌ലര്‍ സിനിമയിലുള്ള മിക്കവാറും താരങ്ങള്‍ ഷോയ്ക്കുണ്ടായിരുന്നു. അങ്ങനെ പല കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നതിനിടക്ക് ഷോയ്‌ക്കൊരു ട്രൈലര്‍ ഉണ്ടാക്കാമെന്ന് മമ്മൂക്ക പറഞ്ഞു. അതിന് മ്യൂസിക് ചെയ്യാനായി വിദ്യാസാഗറിനെ ഏല്‍പ്പിക്കുകയും ചെയ്തു. വിദ്യാസാഗര്‍ മ്യൂസിക് ചെയ്ത് തന്നത് ഒരു വെസ്‌റ്റേണ്‍ സ്‌റ്റൈല്‍ മ്യൂസിക്കായിരുന്നു.  ഷോ ആണെങ്കില്‍ ഒരു നാടന്‍ ഷോയും.

മ്യൂസിക്കും നമ്മുടെ വിഷ്യലും തമ്മിൽ ചേരില്ലെന്നും, നമുക്കൊരു നാടന്‍ മ്യൂസിക്കാണ് നല്ലതെന്നും തങ്ങൾ മമ്മൂക്കയോട് പറഞ്ഞു. മ്യൂസിക് വേണ്ട എന്ന് പറഞ്ഞതില്‍ മമ്മൂക്കക്ക് ലേശം നീരസവുമുണ്ട്. അപ്പോഴാണ് ഇതൊന്നുമറിയാതെ ശ്രീരാമന്‍ എത്തിയത്. മമ്മൂക്ക ശ്രീരാമനെ മ്യൂസിക് കേള്‍പ്പിച്ചു. എന്നിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. ശ്രീരാമന്‍ അപ്പോള്‍ വെറ്റില മുറുക്കിക്കൊണ്ടാണ് ഇരിക്കുന്നത്.

മ്യൂസിക് കേട്ടുകഴിഞ്ഞ് മുറുക്കി തുപ്പിക്കൊണ്ട് ശ്രീരാമന്‍ പറഞ്ഞു ‘നല്ല മലയാളത്തനിമയെന്ന്’. അത് കേട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും ചിരിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ശ്രീരാമന്‍ ഞങ്ങളോട് വന്ന് പറഞ്ഞു തന്നെ ഷോയില്‍ നിന്ന് തൻ്റെ പേര് വെട്ടിയെന്ന്. അങ്ങനെ ആ പരിപാടിയിൽ ശ്രീരാമൻ വന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു