വീഡിയോ കോളില്‍ മോഹന്‍ലാലിനെ കണ്ടതും ജീവ ചാടി എഴുന്നേറ്റു, ആദ്യം അവഗണിച്ച നടന്‍ പിന്നീട് എന്നെ ബഹുമാനിക്കാന്‍ തുടങ്ങി: സിദ്ദിഖ്

അന്യഭാഷയില്‍ മോഹന്‍ലാലിനുള്ള പ്രധാന്യം വിശദീകരിച്ച് നടന്‍ സിദ്ദിഖ്. മോഹന്‍ലാലിനെ താന്‍ വീഡിയോ കോള്‍ ചെയ്യുന്നത് കണ്ടത് മുതല്‍ സംവിധായകനടക്കം എല്ലാവര്‍ക്കും തന്നോട് ബഹുമാനമായി എന്നാണ് സിദ്ദിഖ് പറയുന്നത്. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുള്ള അനുഭവങ്ങളാണ് സിദ്ദിഖ് പങ്കുവച്ചത്.

”ഞാന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയി. ജീവയാണ് അതില്‍ നായകന്‍. കെ.എസ് രവികുമാര്‍ അതില്‍ മറ്റൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എനിക്ക് പുള്ളിയെ അറിയാവുന്നത് കൊണ്ട് ഞാന്‍ കണ്ടപ്പോള്‍ ഗുഡ് മോര്‍ണിങ് പറഞ്ഞു. എന്നാല്‍ അയാള്‍ എന്നെ മൈന്‍ഡ് ചെയ്തില്ല. വെറുതെ ഹാ എന്നും പറഞ്ഞ് വിട്ടു.”

”ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്തൊന്നും അയാള്‍ എന്നോട് സംസാരിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല. ഒരു ദിവസം മോഹന്‍ലാല്‍ എന്നെ വീഡിയോ കോള്‍ ചെയ്തു. ഞങ്ങള്‍ ഇടക്ക് വീഡിയോ കോള്‍ ചെയ്യാറുണ്ട്. ലാല്‍ എന്തോ കാര്യം പറയാന്‍ വേണ്ടി എന്നെ വിളിച്ചതാണ്.”

”ആ സമയത്ത് ജീവ എന്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്. അപ്പോള്‍ ഞാന്‍ ഫോണില്‍ ലാലിനോട് ‘ലാലിന്റെ ഒരു ഫ്രണ്ട് എന്റെ അടുത്ത് ഉണ്ട്’ എന്ന് പറഞ്ഞു. പിന്നെ ആ ഫോണ്‍ ജീവയുടെ നേരെ കാണിച്ചു. ജീവ ലാലിനെ കണ്ടതും ചാടി എഴുന്നേറ്റ് ലാല്‍ സാര്‍ എന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. കീര്‍ത്തിചക്രയില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചതാണ്.”

”കീര്‍ത്തിചക്രയിലെ എന്തോ കാര്യമാണ് അവര്‍ പരസ്പരം സംസാരിച്ചു. ഇതുകണ്ട് കെ.എസ് രവികുമാര്‍ എഴുന്നേറ്റ് വന്ന് ഒരു മര്യാദയും ഇല്ലാതെ ഈ ഫോണ്‍ തട്ടിപറിച്ച് ‘ലാല്‍ സാര്‍, എപ്പടി ഇറുക്ക് സാര്‍. റുമ്പ ആസൈ സാര്‍, ഒരു വാട്ടി പാക്കണം എന്ന് ആസൈ സാര്‍’ എന്നും പറയാന്‍ തുടങ്ങി. അപ്പോള്‍ ലാല്‍ പുള്ളിയോട് സംസാരിച്ചു.”

”അന്ന് മുതല്‍ കെ.എസ് രവികുമാര്‍ എന്നെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങി. ഇന്നലെ വരെ മൈന്‍ഡ് ചെയ്യാതെ നടന്ന ആളാണ്. പിന്നെ ഇടക്ക് പുള്ളി വന്നിട്ട് ‘സാര്‍, ലാല്‍ സാര്‍ കൂപ്പിട്ടാറാ’ എന്ന് ചോദിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും കൂപ്പിടില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ കൂപ്പിടുള്ളു എന്ന് ഞാന്‍ പറഞ്ഞു.”

”അല്ല, നീങ്ക അവ്‌ളോ ക്ലോസാ സാര്‍’ എന്നൊക്കെ ചോദിച്ചു. നമ്മള്‍ ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ക്ക് വാല്യൂ അധികം മനസിലാവില്ല. ഞാന്‍ ലാലിന്റെ വീഡിയോ കോള്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല” എന്നാണ് സിദ്ദിഖ് പറയുന്നത്.