ഞാന്‍ തന്നെ വേണമെന്ന് എന്താ നിര്‍ബന്ധം, അദ്ദേഹം ആദ്യം ചോദിച്ചത് അങ്ങനെയാണ്; എന്‍.എന്‍ പിള്ള അഞ്ഞൂറാനായ കഥ പറഞ്ഞ് സിദ്ദിഖ്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രവും കഥാപാത്രവുമാണ് ഗോഡ്ഫാദറും അതിലെ ഗോഡ്ഫാദര്‍ അഞ്ഞൂറാനും. എന്‍.എന്‍. പിള്ള എന്ന നാടകാചാര്യന് സിനിമയില്‍ ഏറ്റവും അധികം സ്വീകാര്യത നല്‍കിയ ചിത്രം. ഗോഡ് ഫാദര്‍ സിനിമയിലെ അച്ഛന്‍ കഥാപാത്രം ചെയ്യുമോ എന്ന് ചോദിക്കാനായി എന്‍.എന്‍. പിള്ളയെ പോയി കണ്ടപ്പോഴുള്ള അനുഭവം സംവിധായകന്‍ സിദ്ദിഖ് പങ്കുവെക്കുന്നതിങ്ങനെ.

കഥ കേട്ട് കഴിഞ്ഞപ്പോള്‍ ഈ സിനിമയില്‍ ഞാന്‍ തന്നെ വേണമെന്ന് എന്താണ് നിര്‍ബന്ധം എന്നാണ് എന്‍.എന്‍. പിള്ള ചോദിച്ചതെന്നും അതിന് തങ്ങള്‍ പറഞ്ഞ മറുപടി കേട്ട് അദ്ദേഹം ചിരിക്കുകയായിരുന്നുവെന്നുമാണ് സിദ്ദിഖ് പറയുന്നത്.

ഒറ്റ നോട്ടത്തില്‍ പരുക്കനാണെന്ന് തോന്നുന്ന ആളെയാണ് അച്ഛന്റെ വേഷത്തിലേക്ക് വേണ്ടതെന്ന് താനും ലാലും സത്യസന്ധമായി തുറന്നുപറയുകയായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. ആണ്‍മക്കളെ വരച്ചവരയില്‍ നിറുത്തുന്ന ആളാണ് അഞ്ഞൂറാന്‍.

കഥാപാത്രത്തിന്റെ ബലം പ്രേക്ഷകരിലേക്കെത്തിക്കാന്‍ അധികം സീനുകളും ഇല്ല. ഒറ്റനോട്ടത്തില്‍ പരുക്കനാണെന്ന് തോന്നണം. മലയാളികളുടെ മനസ്സില്‍ സാര്‍ ഒരു പരുക്കനാണ്. കേട്ടത് അഞ്ഞൂറാന്റെ ചിരിയാണ്. ഓഹോ അത് കൊള്ളാമല്ലോ, ഇപ്പോള്‍ അതാണോ എന്റെ ഇമേജ് എന്ന് ചോദിച്ച് സാര്‍ ചിരിക്കുകയായിരുന്നു. സിദ്ദിഖ് പറഞ്ഞു.