അവിശ്വാസിയായിരുന്ന അച്ഛന്‍ അവസാന നാളുകളില്‍ അങ്ങനെ ആയിരുന്നില്ല.. വിശ്വാസത്തെ എതിര്‍ത്തിരുന്നില്ല: ഷോബി തിലകന്‍

അവിശ്വാസിയായിരുന്ന അച്ഛന്‍ തിലകന്‍ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ലെന്ന് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മകന്‍ ഷോബി തിലകന്‍. അന്ധവിശ്വാസത്തെ അച്ഛന്‍ മരിക്കും വരെ എതിര്‍ത്തിരുന്നു. എന്നാല്‍ തങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിര്‍ത്തിരുന്നില്ല എന്നാണ് ഷോബി തിലകന്‍ പറയുന്നത്.

ഓച്ചിറയില്‍ ഭജനത്തിനായി എത്തിയപ്പോഴാണ് ഷോബി തിലകന്‍ പ്രതികരിച്ചത്. ഭാര്യ ശ്രീലേഖ, മകന്‍ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോര്‍ഡിന്റെ മഠത്തില്‍ ഭജനമിരിക്കുന്നത്. കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാര്‍ക്കാന്‍ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ലെന്നും ഷോബി വ്യക്തമാക്കി.

ഇത്തവണ പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നില്‍ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുവായൂര്‍, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി പോകാറുണ്ടെന്നും ഷോബി പറഞ്ഞു.

അതേസമയം, ‘കുടുംബവിളക്ക്’, ‘ഭാവന’ എന്നീ സീരിയലുകളിലാണ് ഷോബി ഇപ്പോള്‍ അഭിനയിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സിനിമയില്‍ സജീവമാണ് ഷോബി. ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ശരത്കുമാറിന് ശബ്ദം നല്‍കിയത് ഷോബി തിലകന്‍ ആണ്. ‘പെന്‍ഡുലം’ ആണ് നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.