മമ്മൂക്കയെ വെച്ച് പടം ചെയ്യാന്‍ ബോംബെയില്‍ നിന്നും പിള്ളേര് വന്നിട്ടുണ്ട് കേട്ടു, പലരും അതൊരു ഫ്‌ളോപ്പ് ആണെന്ന് പറഞ്ഞു..: ഷൈന്‍ ടോം ചാക്കോ

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ഭീഷ്മ പര്‍വം മാര്‍ച്ച് 3ന് റിലീസ് ചെയ്യുകയാണ്. ഇതിനിടെ അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരഭാമായ ബിഗ് ബി സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ പ്രതികരിച്ചത്.

താന്‍ കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു. അതു കഴിഞ്ഞ് ആഷിഖിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ് അമലിനെ ഒക്കെ കാണുന്നത്. താനും ആഷിഖും കമല്‍ സാറിന്റെ കറുത്തപക്ഷികള്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു.

ആ സമയത്താണ് ബോംബെയില്‍ നിന്ന് കുറച്ച് ടീം വന്നിട്ടുണ്ടെന്ന് അറിയുന്നത്. അതാണ് അമല്‍ നീരദും സമീര്‍ താഹിറും. അന്നവര് ബോംബെയില്‍ രാംഗോപാല്‍ വര്‍മയുടെ പടങ്ങളില്‍ ആയിരുന്നു വര്‍ക്ക് ചെയ്തിരുന്നത്, സിനിമാറ്റോഗ്രഫി ഒക്കെ.

ബോംബെയില്‍ നിന്ന് കുറച്ച് പിള്ളേര് വന്നിട്ടുണ്ട്, മമ്മൂക്കയെ വച്ച് പടം ചെയ്യാന്‍, എന്ന് കേട്ടു. ബോംബെയില്‍ നിന്നോ, എന്നൊക്കെ താന്‍ വിചാരിച്ചു. അപ്പോഴാണ് താന്‍ ആദ്യമായി ഇങ്ങനെ ഒരു ടീമിനെ കുറിച്ച് അറിയുന്നത്. എറണാകുളത്തെ സിനിമാക്കാരെ ഒന്നും തനിക്ക് വലിയ പിടിത്തം ഉണ്ടായിരുന്നില്ല.

ഇവരാണെങ്കില്‍ ബോംബെയില്‍ നിന്നായിരുന്നു. ഇത് പണ്ട് മഹാരാജാസില്‍ ഉണ്ടായിരുന്ന അമലും സമീറും ഒക്കെയാണെന്ന് ആഷിഖ് പറഞ്ഞിട്ടാണ് അറിയുന്നത്. പക്ഷെ പടം ഇറങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത്. അതൊരു ചേഞ്ചായിരുന്നു, മൊത്തം മലയാളം ഇന്‍ഡസ്ട്രിയില്‍ തന്നെ.

വിഷ്വലി വളരെ ചേഞ്ച് ബിഗ് ബി ഉണ്ടാക്കി. പലരും ഇപ്പോഴും ബിഗ് ബി ഒരു ഹിറ്റല്ല, ഫ്ളോപ്പാണ് എന്ന് പറയുമെങ്കിലും അവരും ഉള്ളിന്റെയുള്ളില്‍ ബിഗ് ബിയുടെ ആരാധകരാണ്. അത് പറയാനുള്ള മടി കൊണ്ട് മാത്രമാണ് അവര് ഇങ്ങനെ പറയുന്നത് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.