എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു ക്യാമറ മൂലം നഷ്ടപ്പെട്ട ആ മമ്മൂട്ടി സിനിമ; വേദനിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ഷിബു ചക്രവര്‍ത്തി

മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങിയ ‘വെണ്‍മേഘഹംസങ്ങള്‍’ എന്ന സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ഷിബു ചക്രവര്‍ത്തി. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അന്ന് ആ സിനിമയ്ക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ഷിബു ചക്രവര്‍ത്തി തുറന്നുപറഞ്ഞത്. ന്യൂ ഡല്‍ഹി സിനിമ വന്‍ വിജയമായതോടെ, ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വീണ്ടും ഒരു സിനിമ ചെയ്യാന്‍ കമ്പനി ഉടമ ജോയ് തോമസ് ഡെന്നീസ് ജോസഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

അങ്ങനെ ന്യൂ ഡല്‍ഹി സിനിമയുടെ തിരക്കഥാകൃത്തായിരുന്ന ഡെന്നീസ് ഒരു സംവിധായകനായി മാറാനുളള ഒരുക്കത്തിലായിരുന്നു. ഞാന്‍ തിരക്കഥാകൃത്തായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

വെണ്‍മേഘഹംസങ്ങള്‍ എന്നു പേരിട്ടിരുന്ന സിനിമയില്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന ആളായിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. ആ കഥാപാത്രവും ഒരു ആര്‍ട്ടിസ്റ്റും തമ്മിലുളള ബന്ധമായിരുന്നു സിനിമ പറയാന്‍ ഉദ്ദേശിച്ചിരുന്നത്. മദ്രാസിലായിരുന്നു ചിത്രീകരണം.

ചിത്രീകരണം തുടങ്ങി ആദ്യ പത്ത് ദിവസത്തെ ഫിലിം ലാബിലേക്ക് അയച്ച് തിരികെ വന്നപ്പോള്‍ ഞാന്‍ കണ്ടത്, മുഴുവന്‍ ഫോക്കസ് തെറ്റിയ സീനുകളായിരുന്നു. ക്യാമറക്കു പ്രശ്‌നം പറ്റിയിരുന്നെന്ന് ഞങ്ങള്‍ക്ക് അന്നാണ് മനസിലായത്. എന്റെയും ഡെന്നീസിന്റെയും ജീവിതത്തിലെ ഏറ്റവും അടി കിട്ടിയ സിനിമയായിരുന്നു അത്,’ ഷിബു ചക്രവര്‍ത്തി ഓര്‍ക്കുന്നു. വളരെ മനോഹരമായ ഗാനങ്ങളായിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ഗാനങ്ങളൊന്നും പുറം ലോകം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്ന് വിഷമിച്ചിരുന്ന തങ്ങളുടെ കൂടെ നിന്നത് ജോയ് തോമസ് എന്ന നിര്‍മാതാവും ജൂബിലി പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുമാണെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.