പക്ഷെ ഇന്നും എന്തെങ്കിലും ഒരു കാര്യമുണ്ടായാല്‍ മനസ്സിലോര്‍ക്കും ഡെന്നീസ്സുണ്ടായിരുന്നെങ്കില്‍..; ഓര്‍മ്മകള്‍ പങ്കുവെച്ച് ഷിബു ചക്രവര്‍ത്തി

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ഷിബു ചക്രവര്‍ത്തി. ഇണങ്ങിയും പിണങ്ങിയും ജീവിച്ചു തീര്‍ത്തത് 40 ലേറെ വര്‍ഷങ്ങളായിരുന്നുവെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്നും എന്തെങ്കിലും കാര്യമുണ്ടായാല്‍ ഡെന്നീസുണ്ടായിരുന്നെങ്കില്‍ എന്ന് മനസ്സിലോര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഡെന്നീസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുക എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമല്ല
1980കളിലാണ് ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുന്നത് ഇണങ്ങിയും പിണങ്ങിയും പിന്നെയും ഇണങ്ങിയും ജീവിച്ചു തീര്‍ത്തത് ഏകദേശം 40ലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞ മേയ്10ന് വിടപറയുന്നത് വരെ ഓര്‍മ്മയുടെ ആ പാരാവാരത്തിലേയ്ക്കിറങ്ങാതെ ഇന്നിവിടെ പ്രദര്‍ശി പ്പിക്കുന്ന ന്യൂഡെല്‍ഹി എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്ഡെന്നീസിനെ ക്കുറിച്ച് സംസാരിക്കാം എന്നാണ് ഞാന്‍ കരുതുന്നത് ഡെന്നീസിനെ ക്കുറിച്ചു പറയുമ്പോള്‍ നമ്മള്‍ എടുത്തു പറയാറുള്ള രണ്ട് ചിത്രങ്ങളുണ്ട് ന്യൂഡെല്‍ഹിയും രാജാവിന്റെ മകനും.

രാജാവിന്റെ മകന്‍ ഒരു താരോദയത്തിന് കാരണമായെങ്കില്‍ ഒരു താരത്തെ പുന:പ്രതിഷ്ഠിക്കുകയായിരുന്നു ന്യൂഡെല്‍ഹി ആഘോഷിക്കപ്പെടേണ്ട വിജയചരിത്രമാണ് ന്യൂഡെല്‍ഹിയുടേത് കാരണം മുടന്തിപ്പോയ മലയാളസിനിമയെ പിടിച്ചു നടത്താന്‍ സഹായിച്ച ചിത്രമാണ് ന്യൂഡെല്‍ഹി ഏതോ പ്രകൃതി ദുരന്തം പോലെ മമ്മൂട്ടിച്ചിത്രങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണ നാളുകള്‍ കൊടുത്ത അഡ്വാന്‍സ് തുക തിരിച്ചുവാങ്ങാന്‍ പ്രൊഡ്യൂസേഴ്‌സ് മമ്മൂട്ടിയുടെ വീട്ടില്‍ ക്യൂ നിന്ന നാളുകള്‍ പക്ഷെ ആ പരാജയങ്ങളൊന്നും കാര്യമാക്കാതെ
മമ്മൂട്ടിയെ വച്ച് അതേ ടീമിനെതന്നെ വച്ച് ഒരു മെഗാ പ്രോജക്റ്റ് ചെയ്യാന്‍ ഒരു പ്രൊഡ്യൂസര്‍
മുന്നോട്ടു വന്നു ജൂബിലി ഫിലിംസ് ജോയ് തോമസ് ന്യൂഡെല്‍ഹിയുടെ ആദ്യ ചര്‍ച്ചകള്‍ നടന്നത്
ഇവിടെ കോവളത്ത് സമുദ്ര ഹോട്ടലില്‍ വച്ചായിരുന്നു കടലിന് അഭിമുഖമായുള്ള കോട്ടേജിന്റെ ബാല്‍ക്കണിയിലിരുന്ന് കഥകേട്ട് ജോഷിസാര്‍ ആദ്യ അഭിപ്രായം പറഞ്ഞു കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഈ കഥ പറഞ്ഞാല്‍ വിശ്വസനീയമായിരിക്കില്ല കഥ ന്യൂഡെല്‍ഹിയുടെ പശ്ചാത്തലത്തിലായത് അങ്ങിനെയാണ് Exclusive news ന് വേണ്ടി സെലിബ്രിറ്റികളെ കൊല്ലുന്ന അല്ലെങ്കില്‍ കൊല്ലിക്കുന്ന ഒരു പത്രാധിപര്‍ അത്ര പരിചിതമല്ലാത്ത ഒരു കഥയും കഥാപരിസരവും
ഒത്തിരി ടഫ്ഫായിരുന്നു scripting പക്ഷെ അതിനേക്കാള്‍ വലിയ ചലഞ്ച് മമ്മൂട്ടിയുടെ introductionനായിരുന്നു കണ്ടാല്‍ കൂകിയിരുന്ന മമ്മൂട്ടിയെ കണ്ടാല്‍ കൂകാന്‍ തോന്നാത്ത തരത്തില്‍ അവതരിപ്പിക്കുക സ്‌ക്രിപ്റ്റിലെ ബ്രില്ലിയന്‍സായിരുന്നു അത്.

കയ്യും കാലും തല്ലി ഒടിച്ച് വികലാംഗനാക്കപ്പെട്ട് കണ്ണടചില്ല് പോലും പൊട്ടിയ അവശനായ മമ്മൂട്ടി
പോരാത്തതിന് തല്ലി ഒടിച്ച കൈയ്യില്‍ മധുരം വച്ചുകൊടുത്ത് ദേവന്‍ വീണ്ടും ഉപദ്രവിക്കുക കൂടി ചെയ്തപ്പോള്‍ ഇനി എന്തും തിരിച്ചു ചെയ്യാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ മമ്മൂട്ടിയുടെ G K യ്ക്ക്
അനുവദിച്ചു കൊടുത്തു കാണാനുള്ള സിനിമ നിങ്ങളില്‍ പലരും കണ്ടിട്ടുള്ള സിനിമ
കഥ ഞാന്‍ നീട്ടിപ്പറയുന്നില്ല ഡെന്നീസിലേയ്ക്ക് വരാം സാഹിത്യത്തിന്റെ അലങ്കാരങ്ങളോ തൊങ്ങലുകളോ ഇല്ലാത്ത എഴുത്തായിരുന്നു ഡെന്നീസിന്റേത സിനിമയ്ക്ക് അതിന്റെ ആവശ്യവുമില്ല Spontaneous ആയിരുന്നു ആ എഴുത്തെല്ലാം സ്‌പൊണ്ടേനിറ്റി brilliance ന്റെ ലക്ഷണമാണ് മരിയാ ഞാന്‍ സുന്ദരമായ ഒരു സ്വപ്നത്തിന്റെ intoxication നില്‍ ആണെന്ന് പറയാന്‍
ഡെന്നീസ് ഏറെയൊന്നും ആലോചിച്ച് കാണുമെന്ന് എനിക്ക് തോന്നുന്നില്ല ഇതെല്ലാം എനിക്കെങ്ങിനെ അറിയാമെന്ന് ചോദിച്ചാല്‍ ഞാന്‍ അന്നെല്ലാം ഡെന്നീസിന്റെ സന്തത സഹചാരിയും Scripting ല്‍ അസിസ്റ്റന്റുമായിരുന്നു സ്വന്തം കൈകൊണ്ട് ഡെന്നീസ്
ഒരു സ്‌ക്രിപ്റ്റും എഴുതിയിട്ടില്ല Spontaneity സ്‌ക്രിപ്റ്റില്‍ മാത്രമല്ല ഡെന്നീസിന്റെ സംസാരവും
അങ്ങിനെ തന്നെയായിരുന്നു ഉരുളയ്ക്ക് ഉപ്പേരി പോലെയായിരുന്നു മറുപടികള്‍
സിനിമാ നഗരമായ കൊച്ചിയില്‍ നിന്ന് ഏറ്റുമാന്നൂര്‍ക്ക് താമസം മാറ്റാന്‍ തീരുമാനിച്ച
ഡെന്നീസിനെ discourage ചെയ്യാന്‍ ശ്രമിച്ച ഞങ്ങളോട് ഡെന്നീസ് പറഞ്ഞു
‘പാപ്പനംകോട് ലക്ഷ്മണന്‍ മരിക്കും വരെ താമസിച്ചിരുന്നത് പ്രസാദ് സ്റ്റുഡിയോയുടെ
മുന്നിലായിരുന്നു’

അതുകൊണ്ട് ഒരു പടവും ആരും കൊണ്ട് കൊടുത്തില്ല ന്യൂഡെല്‍ഹി സൂപ്പര്‍ ഹിറ്റായി ഞങ്ങളെല്ലാം
സന്തോഷത്തില്‍ ആറാടി നില്ക്കുമ്പോള്‍ അതിലൊന്നും അത്ര സന്തോഷം തോന്നാതിരുന്ന
ഒരു സംവിധായക സുഹൃത്ത് പറഞ്ഞു ‘Subject എല്ലാം ഗംഭീരം പക്ഷെ ജോഷീടെ takings പോര’
ഞങ്ങള്‍ ഞെട്ടി മണിരക്‌നം വരെ പടം കണ്ട് അഭിനന്ദനം അറിയിച്ചു നില്‍ക്കുന്ന സമയം
‘വിശ്വനാഥന്‍…ഈ വിശ്വത്തിന്റെ മുഴുവന്‍ നാഥന്‍ Media God….”ഏറ്റവും ക്രൂഷ്യലായ ആ സീനില്‍ മമ്മൂട്ടിയുടേയും സുമലതയുടേയും back ground വച്ചിരിക്കുന്നത്
പാര്‍ലിമന്റ് ഹൗസാണ് ക്യാമറ low angle വച്ച് ആകാശമല്ലെ കാണിക്കേണ്ടത്’,
ഡെന്നീസ്,’വണ്ടീം പിടിച്ച് ഡെല്ലീ ചെന്നിട്ട് ആകാശോം എടുത്തിട്ട് പോരണമല്ലെ…..
ആകാശമെടുക്കാനാണെങ്കില്‍ വല്ല ഭരണങ്ങാനത്തും ഷൂട്ട് ചെയ്താല്‍ പോരെ’
കഴിഞ്ഞ മേയ്10നായിരുന്നു ഡെന്നീസിന്റെ അപ്രതീക്ഷിതമായ വിയോഗം
ജോഷി സാറാണ് വിളിച്ചു പറഞ്ഞത്.

ബാത്ത് റൂമില്‍ കുഴഞ്ഞു വീണെന്നും ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോയിരിക്കയാണെന്നും
കോവിഡിന്റെ മൂര്‍ദ്ധന്യം Travel permission കിട്ടിയില്ല കാണാന്‍ പോലും കഴിഞ്ഞില്ല
പക്ഷെ ഇന്നും എന്തെങ്കിലും ഒരു കാര്യമുണ്ടായാല്‍ മനസ്സിലോര്‍ക്കും ഡെന്നീസ്സുണ്ടായിരുന്നെങ്കില്‍
ഇപ്പോള്‍ ഒരു വിളി വന്നേനെ എന്ന് ആ വിളികളാണ് നിലച്ചത്
ഡെന്നീസിനെ സ്മരിക്കാന്‍ ഇങ്ങിനെ ഒരു വേദി ഒരുക്കിയതിന് ഞങ്ങള്‍ എല്ലാവരുടേയും പേരില്‍
ചലച്ചിത്ര അക്കാഡമിയോട് നന്ദി രേഖപ്പെടുത്തുന്നു