'ഇപ്പോഴും പത്ത് നടന്മാരോട് കാല് പിടിക്കേണ്ട അവസ്ഥ, സിനിമയുടെ തുടക്കം മുതല്‍ നമ്മളോടൊപ്പം ഉണ്ടുറങ്ങി കഴിഞ്ഞവര്‍ കഴിയുമ്പോഴേക്കും ശത്രുക്കളാകും'

വര്‍ഷങ്ങളായി സംവിധായകനും അഭിനേതാവുമായി മലയാള സിനിമയുടെ ഭാഗമാണ് ശങ്കര്‍ രാമകൃഷ്ണന്‍. എന്നാല്‍ താരസംഘടന അമ്മയില്‍ അദ്ദേഹം അംഗമായത് വെറും നാലഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ്. എന്തുകൊണ്ട് ഇത്രയും വൈകിയെന്നതിനെ കുറിച്ച് കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ.

അമ്മയില്‍ മെമ്പര്‍ ആയത് നാലഞ്ച് മാസത്തിന് മുമ്പാണ്. ഒരു സിനിമയില്‍ ഇടവേള ബാബു ചേട്ടനൊപ്പം ഒന്നിച്ച് അഭിനയിക്കുന്നതിനിടിയിലാണ് അദ്ദേഹം സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ പറയുന്നത്. അംഗമാകുന്നതുകൊണ്ട് ജനറല്‍ ബോഡിക്ക് വരിക എന്നതൊന്നുമല്ല, ഇതൊരു കൂട്ടായ്മയാണ്. അതിന്റെ ഭാഗമാകണം എന്നാണ് അന്നദ്ദേഹം പറഞ്ഞത്.

അതുവരെ ഞാന്‍ ഒരു സംഘടനയിലും മെമ്പര്‍ ആയിരുന്നില്ല. അതിനുള്ള കാരണം മറ്റൊന്നുമല്ല മെമ്പര്‍ഷിപ്പിനുള്ള തുക കണ്ടെത്തണം. അതിനുള്ള വരിസംഖ്യ അടയ്ക്കാന്‍ കഴിയണം. തിരക്കഥയെഴുതിയാല്‍ ഇപ്പോഴും പത്ത് നടന്മാരോട് കാല് പിടിക്കേണ്ട അവസ്ഥ തന്നെയാണ്. മിനിമം അഞ്ചു നിര്‍മ്മാതാക്കളെയെങ്കിലും വീട്ടില്‍ പോയി കാണണം. മുഖ്യ നടന്‍ തൊട്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വരെ പുറകേ നടന്ന് സെറ്റാക്കണം. ഇത്രയൊക്കെ ചെയ്താലും ചിലപ്പോള്‍ പ്രോജക്ട് നടക്കാതെ പോകും.

ചില വലിയ സിനിമകളൊക്കെ നമ്മള്‍ വിചാരിക്കുന്നതിന് മുമ്പ് അതിനേക്കാള്‍ സ്വാധീനമുള്ള, പണമുള്ള ആള്‍ക്കാര്‍ ചെയ്യും.സിനിമയുടെ തുടക്കം മുതല്‍ നമ്മളോടൊപ്പം ഉണ്ടുറങ്ങി കഴിയുന്നവര്‍ സിനിമ കഴിയുമ്പോഴേക്കും നമ്മുടെ ശത്രുക്കളായി മാറിയിരിക്കും. അതാണ് സിനിമ. മലയാള സിനിമയില്‍ പന്തിയില്‍ പോര് എന്നൊന്നുണ്ട്.