സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമങ്ങള്‍ പ്രചാരണം നടത്തി, പിന്നാലെ സന്തോഷ വാര്‍ത്ത: ഷെയ്ന്‍ നിഗം

കേരളം കാത്തിരുന്ന വാര്‍ത്തയാണ് കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തെത്തിയത്. കാണാതായ അബിഗേല്‍ സാറയെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാട്ടുകാരും കേരള ജനതയും.

ഈയവസരത്തില്‍ കുട്ടിയെ കണ്ടെത്താനായതില്‍ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയുകയാണ് നടന്‍ ഷെയ്ന്‍ നിഗം. രണ്ട് കാര്യങ്ങളാണ് തനിക്ക് പറയാനുള്ളത് എന്ന് പറഞ്ഞു കൊണ്ടാണ് ഷെയ്‌ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഷെയ്ന്‍ നിഗത്തിന്റെ കുറിപ്പ്:

കേരളം ഉറ്റുനോക്കിയ ആ സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് തിരികെ കിട്ടി. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പറയാനുള്ളത്.

1. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല.

2. കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു.

സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കട്ടെ.