ആ ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ വലിയ വിവാദമായി, നിരാശയോ നഷ്ടബോധമോ ഇല്ല: ഷെയ്ന്‍ നിഗം

ഭൂതകാലം എന്ന സിനിമ ചര്‍ച്ചകളില്‍ നിറയുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ശക്തമായ തിരിച്ചു വരവ് ചിത്രത്തില്‍ കാണാം. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്‌നിനൊപ്പം രേവതിയാണ് കേന്ദ്ര കഥാപാത്രമായി എത്തിയത്.

ഇപ്പോഴിതാ, വെയില്‍ സിനിമയുമായി സംബന്ധിച്ചുണ്ടായിരുന്ന വിവാദങ്ങളെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഷെയ്ന്‍. അന്നത്തെ വിവാദങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിച്ചുവോ എന്ന ചോദ്യത്തോടാണ് ഷെയ്ന്‍ പ്രതികരിച്ചത്.

ഒരൊറ്റ കാര്യവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ വലിയ വിവാദമായി തീരുകയായിരുന്നു. തുടര്‍ന്ന് കുറെ കാര്യങ്ങള്‍ സംഭവിച്ചു. അതേ കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ ഈ അഭിമുഖത്തിന്റെ സമയം മുഴുവനുണ്ടായാലും മതിയാകില്ല.

അത് തന്നെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാലഘട്ടമായിരുന്നെന്ന് മാത്രം ഇപ്പോള്‍ പറയാം. പക്ഷെ അതേ കുറിച്ച് തനിക്ക് വലിയ നിരാശയോ നഷ്ടബോധമോ ഇല്ല. കാരണം ഈ സിനിമാ മേഖല എങ്ങനെയാണ് നിലനില്‍ക്കുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വളരെ അടുത്ത് നിന്ന് മനസിലാക്കാനായി.

അങ്ങനെ നോക്കുമ്പോള്‍ ആ അനുഭവത്തെ കുറിച്ച് തനിക്ക് സന്തോഷമേയുള്ളു എന്നാണ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറയുന്നത്. വെയില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്ന്‍ മുടി മുറിച്ചതുമായി ബന്ധപ്പെട്ടാണ് താരം വിവാദങ്ങളില്‍ നിറഞ്ഞത്.

ഇതിനെ തുടര്‍ന്ന് ഷെയ്‌നിന് വിലക്കേര്‍പ്പെടുത്താന്‍ വരെ നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. അതേസമയം, സോണി ലൈവിലാണ് ഭൂതകാലം റിലീസ് ചെയ്തത്. ഷെയ്ന്‍ നിഗം ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്. ഷെയ്ന്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകനും.