'പാര്‍വതി അല്ലാതെ ഇന്നുള്ള ആരാണ് ഈ വേഷം ചെയ്യാന്‍ തയ്യാറാവുക?'; ഉയരെയെ പ്രശംസിച്ച് ഷഹബാസ് അമന്‍

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റ കഥ പറഞ്ഞ ചിത്രമാണ് ഉയരെ. പാര്‍വതി തിരുവോത്ത് നായികയായി എത്തിയ ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പാര്‍വതിയുടെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വതിയുടെ അഭിനയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത് ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. പാര്‍വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉയരെ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്നും പാര്‍വതി അല്ലാതെ ഇന്നുള്ള ആരാണ് ആ വേഷം ചെയ്യാന്‍ തയ്യാറാവുകയെന്നും ഷഹബാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

“പാര്‍വതി എന്ന നടി ഇല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു “ഉയരെ” എന്ന് തോന്നി! അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാന്‍ തയ്യാറാവുക? അത് തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്‌കാരിക പ്രവര്‍ത്തനമാണു! ബോള്‍ഡ് മാത്രമല്ല. പാര്‍വതി ഒറ്റക്കൊരു ബോര്‍ഡും കൂടിയാണു! സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്! അതിന്റെ ഏറ്റവും നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് “ഉയരെ”യിലെ മുഖ്യ കഥാപാത്രത്തിനു “മുഖം നല്‍കല്‍”! സിനിമയേക്കാള്‍ പാര്‍വതി തന്നെയാണ് അതില്‍ “ഉയരെ”! സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം! ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും! പാര്‍വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കല്‍ കൂടി തെളിയിക്കുന്നു!”

“എല്ലാ ആണുങ്ങളും തങ്ങളില്‍ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച് ശതമാനത്തോളം ഗോവിന്ദ് ഷമ്മിമാരെ, ഒന്നുകില്‍ നല്ലരീതിയിലേക്ക് സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കില്‍ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തുകയോ ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തില്‍ ഈ സോസൈറ്റിക്ക് അനുഭവിക്കാന്‍ കഴിയും! അത് നൂറു ശതമാനം ഉറപ്പ്! അത്‌കൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആണ്‍മക്കളെ എത്രയും വേഗം ഈപടം കാണിച്ച് കൊടുക്കൂ! എന്നിട്ട് പറയൂ, ഉയരൂ ഗോവിന്ദ് ഉയരൂ!” ഷഹബാസ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.