ധൈര്യമുണ്ടെങ്കില്‍ ബുര്‍ഖ ധരിക്കാതെ അഫ്ഗാനിസ്ഥാനില്‍ കൂടി നടന്നുകാണിക്കെന്ന് വെല്ലുവിളിച്ച് കങ്കണ; മറുപടിയുമായി ഷബാന ആസ്മി

കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് പ്രശ്‌നം സിനിമാമേഖലയിലും തര്‍ക്കങ്ങള്‍ വഴിതെളിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത് വന്നിരിക്കുകയാണ്. മതം അനുശാസിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് ധൈര്യം പ്രകടിപ്പിക്കലല്ലെന്നും, അഫ്ഗാനിസ്ഥാനില്‍ ബുര്‍ഖ ധരിക്കാതെ നടന്ന് ധൈര്യം പ്രകടിപ്പിക്കൂ എന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. മതമെന്ന കൂട്ടിനുള്ളില്‍ ഒതുങ്ങാതെ പുറത്തു വരാനും കങ്കണ ആവശ്യപ്പെടുന്നുണ്ട്.

ഇസ്ലാമിക വിപ്ലവം വരുന്നതിന് മുന്‍പ് മുസ്ലിം സ്ത്രീകള്‍ ബിക്കിന് ധരിച്ച് ബീച്ചില്‍ ഇരിക്കുന്ന ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പ്രതികരണം. പിന്നാലെ കങ്കണയ്ക്ക് മറുപടിയുമായി നടി ഷബാന ആസ്മിയും രംഗത്തെത്തിയിരുന്നു.

‘ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ദയവായി എന്നെ തിരുത്തൂ. അഫ്ഗാനിസ്ഥാന്‍ ഒരു മതരാജ്യമാണ്. എന്നാല്‍ ഇന്ത്യ ഒരു മതേതര-ജനാധിപത്യ രാജ്യമാണെന്നാണ് ഞാന്‍ അവസാനം പരിശോധിച്ചപ്പോള്‍ കണ്ടത്,’ എന്നായിരുന്നു കങ്കണയുടെ സ്റ്റോറി പങ്കുവെച്ചുകൊണ്ട് ഷബാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.