രാജീവ് രവിയെ ഞാന്‍ കുറ്റം പറയില്ല, പക്ഷെ മന:സാക്ഷി ഇല്ലായ്മ നടന്നിട്ടുണ്ട്; നിര്‍മ്മാതാവ് പറയുന്നു

:’അന്നയും റസൂലും’ എന്ന ചിത്രം തനിക്ക് വ്യക്തിപരമായി നഷ്ടമായിരുന്നുവെന്ന് നിര്‍മ്മാതാവ് സെവന്‍ ആര്‍ട്‌സ് മോഹന്‍. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവന് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ആ സിനിമയ്ക്ക് പിന്നില്‍ ഒരുപാട് മനസാക്ഷി ഇല്ലായ്മ സംഭവിച്ചിട്ടുണ്ട് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

ഫഹദ് ഫാസിലും ആന്‍ഡ്രിയയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ റൊമാന്റിക് ചിത്രമാണ് അന്നയും റസൂലും. ആ സിനിമയ്ക്ക് പിന്നില്‍ ഒരുപാട് കഥകളുണ്ട് എന്നാണ് നിര്‍മ്മാതാവ് മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

അന്നയും റസൂലും എനിക്ക് ലാഭമായിരുന്നു. പക്ഷേ വ്യക്തിപരമായി ആ സിനിമ നഷ്ടമാണ്. മൂന്ന് കോടി രൂപ ലാഭം കിട്ടിയ സിനിമയാണ് അത്. എന്നാല്‍ ആ സിനിമ എനിക്ക് നഷ്ടമാണ്. അത് എന്റെ കഴിവ് കേടായിരിക്കും. പുതിയ ജനറേഷന്റെ ഒരു റിയലിസ്റ്റിക് സിനിമ എടുത്തതില്‍ സന്തോഷമുണ്ട്.

എപ്പോഴും അന്തസോടെ പറയാന്‍ പറ്റുന്ന സിനിമയാണ്. അതിന് രാജീവ് രവിയോട് നന്ദിയുണ്ട്. എന്നാല്‍ ആ സിനിമയുടെ പിറകില്‍ ഒരുപാട് കഥകളുണ്ട്. അത് എന്താണെന്ന് ചോദിച്ചാല്‍ മനസാക്ഷി ഇല്ലായ്മയുണ്ട്. സംവിധായകനെ ഞാന്‍ കുറ്റം പറയില്ല. അത് വിതരണം ചെയ്ത, ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത ആളുകളുണ്ട്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യത്തെ സിനിമയാണ് അത്, ഔട്ട്റേറ്റ് വിറ്റ സിനിമയാണ്. 40 ദിവസം കൊണ്ട് ഇത്ര ബജറ്റില്‍ സിനിമ തീര്‍ക്കാമെന്ന് ഞാനും രാജീവ് രവിയും തമ്മില്‍ ധാരണയുണ്ടായിരുന്നു. 40 ദിവസം ഷൂട്ട് ചെയ്യേണ്ട സിനിമ 60 ദിവസം കൊണ്ടാണ് തീര്‍ത്തത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.