രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, ശ്രീവിദ്യാമ്മയുടെ വീട്ടില്‍ പ്രേതബാധയുണ്ട്.. അവിടം കഴുകി വൃത്തിയാക്കിയത് ഞാന്‍ ആയിരുന്നു: സീമ ജി. നായര്‍ 

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി ശ്രീവിദ്യയുടെ വീട് വൃത്തിയാക്കിയതിനെ കുറിച്ച് പറഞ്ഞ് നടി സീമ ജി. നായര്‍. വീട്ടില്‍ പ്രേതബാധയുണ്ട് എന്ന അഭ്യൂഹങ്ങള്‍ കേട്ടതിന് പിന്നാലെയാണ് ആ വീട് വൃത്തിയാക്കാന്‍ സീമയെ ഏല്‍പ്പിക്കുന്നത്. നവകേരള ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സീമ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

”വിദ്യാമ്മയെ ഞാന്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. വിദ്യാമ്മയുടെ വീട്ടില്‍ ഒരു പ്രശ്നം വന്നപ്പോള്‍ അതിന്റെ കാര്യങ്ങള്‍ നോക്കാന്‍ പോയിരുന്നു. ഇത് ഞാനൊരു അഭിമുഖത്തിലും പറഞ്ഞിട്ടില്ല. ശ്രീവിദ്യാമ്മ മരിച്ച ശേഷം അവരുടെ വീട് അടച്ചു കിടക്കുകയായിരുന്നു. അപ്പോള്‍ അതിന്റെ ചുമതലക്കാര്‍ എന്നെ വിളിച്ചു.”

”അതൊന്ന് വൃത്തിയാക്കിയെടുക്കണം എന്ന് പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും അവിടുത്തെ മതില്‍ പൊളിഞ്ഞു, അമ്മ നട്ടു വളര്‍ത്തിയ മരം വീണു നശിച്ചു പോയി. ചുറ്റുവട്ടത്തുള്ളവര്‍ അവിടെ നിന്നും രാത്രി ചിലങ്കയുടെ ശബ്ദം കേള്‍ക്കാം, പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞു. അത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചു.”

”അങ്ങനെ അശുഭമായ സംസാരങ്ങള്‍ വന്നപ്പോള്‍ അത് നോക്കിയിരുന്നവര്‍ എന്നെ ബന്ധപ്പെട്ടു. ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ അവിടെ ചെന്നു. അരക്കു പോലെയായിരുന്നു അവിടെ ചെളിയുണ്ടായിരുന്നത്. അത്രയും കാലം പൊടി പിടിച്ചു കിടക്കുകയായിരുന്നല്ലോ. അതൊക്കെ ഉരച്ച് തേച്ച് കഴുകി.”

”രണ്ട് മൂന്ന് പേര്‍ കുത്തിയിരുന്ന് ഉരച്ച് തേച്ച് കഴുകയായിരുന്നു. മൊത്തം വൃത്തിയാക്കി. സ്വത്തുക്കളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കബോര്‍ഡുകളൊക്കെ പൂട്ടൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു. അടുത്തു നിന്നും ആശാരിയെ വിളിച്ച് പൂട്ടൊക്കെ വച്ചു. എല്ലാ ദിവസവും വീട് തുറക്കാനും തുളസി തറയില്‍ വിളക്ക് വെക്കാനും ഒരാളെ ഏല്‍പ്പിച്ചു.”

”ഇനി നാട്ടുകാര്‍ നോക്കുമ്പോള്‍ ചിലങ്കയുടേയും കുറുവടിയുടേയുമൊന്നും ശബ്ദമൊന്നും കേള്‍ക്കാന്‍ പാടില്ല. വര്‍ഷങ്ങളോളം ആ കുട്ടി അവിടെ എല്ലാ ദിവസവും അവിടെ തൂത്തുവാരി വിളക്കു വെക്കുമായിരുന്നു. ഇപ്പോള്‍ നടി അഞ്ജിതയാണ് നോക്കുന്നത്” എന്നാണ് സീമ ജി നായര്‍ പറയുന്നത്.